സംസ്ഥാനത്ത് വാഹനങ്ങളിൽ നടത്തുന്ന നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ (മോഡിഫിക്കേഷൻ) കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ വരുത്തുന്ന ഓരോ അനധികൃത മാറ്റത്തിനും വെവ്വേറെ പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
ഹൈക്കോടതിയുടെ കർശന ഉത്തരവിന് പിന്നാലെയാണ് പരിശോധനകളും തുടർനടപടികളും ശക്തമാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ റീൽസുകളും വീഡിയോകളും ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ പ്രത്യേകം കണ്ടെത്തി നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്കുകൾ സെപ്റ്റംബർ മൂന്നിനകം സമർപ്പിക്കാൻ എല്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും (ആർ.ടി.ഒ) നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി പരിശോധന കൂടുതൽ ശക്തമാക്കുമെന്നും, പിഴ അടയ്ക്കുന്നതിന് പുറമെ വരുത്തിയ രൂപമാറ്റങ്ങൾ പൂർണ്ണമായി ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കേണ്ടി വരുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.









