സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ്ഗനിർദ്ദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2027 മുതൽ 2032 വരെയുള്ള കാലയളവിലെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലാണ് സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും, ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് മാത്രമുള്ള സമയം അടിസ്ഥാനമാക്കിയുള്ള (ടിഒഡി) മീറ്ററിംഗ് സംവിധാനമാണ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത്. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 2024 വരെ കെഎസ്ഇബിക്കുണ്ടായ ഭീമമായ നഷ്ടം 2031-ന് മുൻപ് നികത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ തുക 2027 മുതൽ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കാനും കരടിൽ ശുപാർശയുണ്ട്. ഇത് നടപ്പിലാകുന്നതോടെ ഉപഭോക്താക്കളുടെ ബിൽ തുകയിൽ സ്വാഭാവിക വർദ്ധനവുണ്ടാകും.
കൂടാതെ നിലവിലെ സ്ലാബ് രീതിയിലുള്ള ഫിക്സഡ് ചാർജ്ജിന് പകരം ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്സഡ് ചാർജ്ജ് നിശ്ചയിക്കുക, ഇന്ധന സർച്ചാർജ്ജ് മാസം തോറും കൃത്യമായി ഈടാക്കുക, ബാറ്ററി സ്റ്റോറേജ് സൗകര്യമുള്ള പുരപ്പുറ സോളാർ ഉൽപ്പാദകർക്ക് പീക്ക് സമയത്ത് നിരക്കിളവ് നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും കരടിലുണ്ട്. വൈദ്യുതി സംഭരണ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിനൊപ്പം വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാനും ദീർഘകാല-ഇടക്കാല കരാറുകൾക്ക് മുൻകൂർ അനുമതി വാങ്ങാനും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. കരടിലെ ശുപാർശകളിന്മേൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.










