പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ രംഗത്ത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് സിപിഎം നേതാവിനെ തന്നെ നിശ്ചയിക്കുമെന്നും താൻ കത്തു നൽകേണ്ട താമസം മാത്രമേയുള്ളൂവെന്നുമുള്ള പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി കുറ്റപ്പെടുത്തി.
പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ചത്. ‘താൻ തീരുമാനിക്കും, എല്ലാം ഞാനാണ്’ എന്ന തരത്തിലുള്ള ഭാവം മുന്നണിയുടെ കൂട്ടായ്മയ്ക്ക് ചേർന്നതല്ലെന്നും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ച ശൈലിയല്ല ഇതെന്നും അദ്ദേഹം തുറന്നടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഇടതുമുന്നണിയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കൂട്ടായതുമാക്കാൻ സിപിഐ മുന്നോട്ടുവെച്ച നിർദ്ദേശമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. ഈ വിഷയം ഇരു പാർട്ടികളുടെയും സംസ്ഥാന-ദേശീയ നേതൃത്വങ്ങളുടെ സജീവ ചർച്ചയിലിരിക്കെയാണ് അതിനെയെല്ലാം മറികടന്ന് പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി പത്രസമ്മേളനത്തിൽ സംസാരിച്ചതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ഏകപക്ഷീയ പ്രഖ്യാപനങ്ങൾ ഇടതുപക്ഷ രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും മുന്നണിയെ ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ പക്വതയും ധാർമ്മികതയും കേരളം ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നതെന്ന് അനുസ്മരിച്ച സത്യൻ മൊകേരി, മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ആ പക്വത നിലവിലെ പ്രതിപക്ഷ നേതാവിന് ഇല്ലാതെപോയത് അങ്ങേയറ്റം ഖേദകരമാണെന്നും വ്യക്തമാക്കി.










