ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിലെ അവിസ്മരണീയമായ വിജയത്തെയും ലോർഡ്സിലെ ഹൃദയഭേദകമായ തോൽവിയെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഓവലിൽ നടന്ന ആവേശകരമായ മത്സരത്തിൽ വെറും ആറ് റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കി പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കിയത്. ആ മത്സരത്തിൽ ബൗണ്ടറി ലൈനിൽ ക്യാച്ച് പൂർത്തിയാക്കിയെങ്കിലും അബദ്ധത്തിൽ കാൽ വരയിൽ തൊട്ടതോടെ നിർണായക അവസരം നഷ്ടമായ നിമിഷത്തെക്കുറിച്ച് സിറാജ് മനസ്സ് തുറന്നു.
ആ പിഴവിന് പിന്നാലെ മാനസികമായി തളരാതെ രാജ്യത്തിനായി മത്സരം വിജയിപ്പിക്കണമെന്ന വാശി തന്നിലുണർന്നുവെന്നും, കടുത്ത ക്ഷീണം വകവെക്കാതെ അവസാന ദിനം പന്തെറിഞ്ഞ് ഇരു ഇന്നിംഗ്സുകളിലുമായി ഒൻപത് വിക്കറ്റുകൾ നേടി ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ആ പരമ്പരയിൽ 23 വിക്കറ്റുകളോടെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറും സിറാജായിരുന്നു.
എന്നാൽ, വെറും 22 റൺസിന് ഇന്ത്യ പരാജയപ്പെട്ട ലോർഡ്സ് ടെസ്റ്റിലെ ഓർമ്മകൾ ഇപ്പോഴും വേദനിപ്പിക്കുന്നതാണെന്ന് സിറാജ് കൂട്ടിച്ചേർത്തു. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി വാലറ്റത്ത് ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും പൊരുതിയെങ്കിലും അവസാന വിക്കറ്റായി താൻ അപ്രതീക്ഷിതമായി പുറത്തായത് വലിയ നിരാശയുണ്ടാക്കി.
30 പന്തുകൾ നേരിട്ട് ക്രീസിൽ നിലയുറപ്പിച്ച തന്നെ ഷോയിബ് ബഷീറിന്റെ പന്ത് പ്രതിരോധിച്ചിട്ടും അവിചാരിതമായി സ്റ്റമ്പിലേക്ക് ഉരുണ്ടു കയറിയാണ് പുറത്താക്കിയത്. സ്വന്തം ഭാഗത്തുനിന്ന് തെറ്റുകൾ വരാതെ മികച്ച രീതിയിൽ ഡിഫൻഡ് ചെയ്തിട്ടും ഔട്ടാകേണ്ടി വന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും, യുവനിരയുമായി ഇറങ്ങിയ ആ പരമ്പര വിജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതൊരു ചരിത്ര നേട്ടമാകുമായിരുന്നുവെന്നും സിറാജ് ഓർത്തെടുത്തു.












