ഇന്ത്യയിലെ മികച്ച പ്രതിഭകളെയും അനന്തമായ അവസരങ്ങളെയും പ്രയോജനപ്പെടുത്തി രാജ്യത്ത് അത്യാധുനിക നിർമ്മാണശാലകളും സാങ്കേതിക-നവീകരണ കേന്ദ്രങ്ങളും സ്ഥാപിക്കാൻ ആഗോള നിക്ഷേപകരെ സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുഎസ് സന്ദർശനത്തിന്റെ ഭാഗമായി ചിക്കാഗോയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറലും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതല ബിസിനസ് റൗണ്ട് ടേബിൾ കോൺഫറൻസിൽ പ്രമുഖ നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഇന്ത്യയെ കേവലം ഒരു വിപണിയായി മാത്രം കാണാതെ, ലോകത്തിന് വേണ്ടിയുള്ള ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോമായി കണ്ട് നിക്ഷേപം നടത്താൻ മന്ത്രി ആഹ്വാനം ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദമായി രാജ്യം നടപ്പിലാക്കിയ ഘടനാപരമായ പരിഷ്കാരങ്ങളും വിപുലമായ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക മുന്നേറ്റവും നിക്ഷേപകർക്ക് സുരക്ഷിതവും സുതാര്യവുമായ അന്തരീക്ഷം ഉറപ്പുനൽകുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
‘മേയ്ക്ക് ഇൻ ഇന്ത്യ – ഫോർ ഇന്ത്യ ആൻഡ് ഫോർ ദി വേൾഡ്’ എന്ന ആശയത്തിൽ ഊന്നിയ ചർച്ചയിൽ നിർമ്മാണം, നിർമ്മിത ബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, പ്രതിരോധം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ വൻ നിക്ഷേപ സാധ്യതകൾ വിശദീകരിക്കപ്പെട്ടു. ആധാർ, യുപിഐ, ഡിജിലോക്കർ, ഒഎൻഡിസി തുടങ്ങിയ ഡിജിറ്റൽ പൊതു പശ്ചാത്തല സൗകര്യങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചതായും ഇനി എഐ, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ഉൽപ്പന്ന വികസനം തുടങ്ങിയ ഉയർന്ന മൂല്യമുള്ള മേഖലകളിലാണ് പുതിയ അവസരങ്ങൾ തുറന്നിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമായി അതിവേഗം വളരുന്ന ഗുജറാത്തിലെ ‘ഗിഫ്റ്റ് സിറ്റി’യിലേക്ക് ആഗോള ധനകാര്യ സ്ഥാപനങ്ങളെ അവർ ക്ഷണിച്ചു. ബാങ്കിംഗ്, ഫണ്ട് മാനേജ്‌മെന്റ്, എയർക്രാഫ്റ്റ്-ഷിപ്പ് ലീസിംഗ് തുടങ്ങിയ മേഖലകളിൽ ഗിഫ്റ്റ് സിറ്റി നൽകുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് വലിയ മുതൽക്കൂട്ടാകും.
ആഗോള സപ്ലൈ ചെയിനുകൾ പുനഃക്രമീകരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യ മികച്ചൊരു ബദൽ കേന്ദ്രമായി മാറുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. കേവലം അസംബ്ലിങ്ങിനപ്പുറം ആഴത്തിലുള്ള ഘടക നിർമ്മാണത്തിലേക്കും അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. റെയിൽവേ നവീകരണം, ചരക്ക് ഇടനാഴികൾ, ഹൈസ്പീഡ് റെയിൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ പശ്ചാത്തല സൗകര്യ വികസനത്തിൽ പങ്കാളികളാകാൻ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) വഴിയുള്ള അവസരങ്ങളും അവർ മുന്നോട്ടുവെച്ചു. ഭക്ഷ്യ സംസ്കരണ മേഖലയിലും പ്രതിരോധ രംഗത്തെ ‘ആത്മനിർഭർ ഭാരത്’, ‘ഐഡെക്സ്’ (iDEX) തുടങ്ങിയ സംരംഭങ്ങളിലൂടെ ഡ്രോൺ, ഓട്ടോണമസ് സംവിധാനങ്ങൾ എന്നിവയിലും വൻ കുതിപ്പാണ് രാജ്യം ലക്ഷ്യമിടുന്നത്. ആറ് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ നിർമ്മല സീതാരാമൻ, നോർത്ത് കരോലിനയിലെ ആഷ്‌വില്ലിൽ നടക്കുന്ന ജി-20 ധനമന്ത്രിമാരുടെ യോഗത്തിലും തുടർന്ന് ന്യൂയോർക്കിലും പങ്കെടുക്കും.









