ഡൽഹിയിൽ യുവദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇന്ത്യയിൽ നടത്തുന്ന ചാരപ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വീണ്ടും പുറത്തുവരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം സ്ഥാപിക്കൽ, വ്യാജ പ്രൊഫൈലുകൾ വഴിയുള്ള ഹണിട്രാപ്പ്, ഇന്ത്യയുടെ പ്രതിരോധ മേഖലയെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്തൽ എന്നിങ്ങനെ കൃത്യമായ ആസൂത്രണത്തോടെയാണ് പാക് ഏജന്റുമാർ വലവിരിക്കുന്നത്. യൂണിഫോമിലുള്ള സൈനിക ഉദ്യോഗസ്ഥരെയും സർക്കാർ ജീവനക്കാരെയും സാമ്പത്തിക പ്രതിസന്ധിയിലുള്ള സാധാരണക്കാരെയുമാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഐഎസ്ഐ പ്രധാനമായും നോട്ടമിടുന്നത്. സ്ത്രീകളുടെ ആകർഷകമായ ചിത്രങ്ങൾ വെച്ചുള്ള വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവർ ഇരകളെ സമീപിക്കുന്നത്. സൗഹൃദ സംഭാഷണങ്ങളിലൂടെ തുടങ്ങി സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും തുടർന്ന് ബ്ലാക്ക്‌മെയിൽ ചെയ്ത് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുകയുമാണ് ഇവരുടെ പതിവ് ശൈലി.
ഡൽഹിയിൽ അറസ്റ്റിലായ മുഹമ്മദ് സാഹിൽ, സമീറ ദമ്പതികൾ ദുബായ് വഴി എട്ടോളം ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തിയിരുന്നു. ഇന്ത്യക്കാരുമായി ചാറ്റ് ചെയ്യാനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കടന്നുകൂടി വിവരങ്ങൾ ചോർത്താനും പാക് ഏജന്റുമാർ ഈ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഎസ്ഐ നടത്തുന്ന ഹണിട്രാപ്പ് കെണികളിൽ ചില ഉന്നതർ വീണുപോയ സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേയ് മാസത്തിൽ അറസ്റ്റിലായ ഒരു ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാൻഡർ ഒരു നഗ്നചിത്രത്തിന് ഒരു പേജ് യുദ്ധപദ്ധതി എന്ന രീതിയിലാണ് പാക് ഏജന്റുമാർക്ക് വിവരങ്ങൾ കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സഹപ്രവർത്തകന്റെ ഫോണിൽ വിവരങ്ങൾ ചോർത്തുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്.
2023 മേയിൽ അറസ്റ്റിലായ പ്രദീപ് കുരുൽക്കർ എന്ന ഡിആർഡിഒ ശാസ്ത്രജ്ഞൻ ‘സാറ ദാസ്ഗുപ്ത’ എന്ന വ്യാജ പേരിലുള്ള പാക് ഇന്റലിജൻസ് ഓപ്പറേറ്റീവിന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ മഹാരാഷ്ട്ര എടിഎസ് 1,837 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2024-ൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന സത്യേന്ദ്ര സിവാളും സമാനമായ രീതിയിൽ ഹണിട്രാപ്പിൽ കുരുങ്ങി എംബസി രേഖകൾ ചോർത്തിയതിന് അറസ്റ്റിലായിരുന്നു. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരന്തരമായ നിരീക്ഷണത്തിലൂടെ ഇത്തരം നിരവധി ചാരശൃംഖലകൾ തകർക്കപ്പെടുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ പുതിയ സാങ്കേതിക വിദ്യകൾ മറയാക്കി പാക് ഏജൻസികൾ തങ്ങളുടെ വല വിപുലീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.









