ന്യൂയോർക്ക്: വൈവിധ്യവും ഏകാത്മകതയും ഭാരതത്തിന്റെ അന്തര്യാമിയായ സത്തയാണെന്നും അത് നമ്മുടെ ജീനുകളിൽത്തന്നെ അലിഞ്ഞുചേർന്നതാണെന്നും ഓർമ്മിപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അമേരിക്കൻ സംസ്കാരത്തിൽ ബഹുസ്വരത വലിയ ചർച്ചയാകുമ്പോൾ, ഭാരതം കാലങ്ങളായി ഉയർത്തിപ്പിടിക്കുന്നത് ‘നാനാത്വത്തിൽ ഏകത്വം’ എന്ന പവിത്ര ദർശനമാണ്. കേവലം ഭൂമിശാസ്ത്രപരമായ അതിർത്തികളാൽ മാത്രം നിർവചിക്കപ്പെടുന്ന ഒന്നല്ല രാഷ്ട്രങ്ങൾ; മറിച്ച്, പ്രപഞ്ചത്തിന്റെ സമഗ്ര രൂപകൽപ്പനയിൽ ഓരോ നാടിനും സവിശേഷമായൊരു നിയോഗമുണ്ടെന്നതാണ് ഭാരതീയ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. മാഡിസൺ സ്ക്വയർ ഗാർഡനിൽ ‘അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ (എഎച്ച്ഇഎഡി ഫോറം) സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളിലെ ഏകതയെ ലോകത്തിന് പകർന്നുനൽകുകയെന്ന ഉദാത്തമായ നിയോഗമാണ് ഭാരതത്തിനുള്ളത്. ഓരോ രാഷ്ട്രത്തിനും നിർവഹിക്കാനൊരു ദൗത്യവും പൂർത്തിയാക്കാനൊരു ലക്ഷ്യവുമുണ്ടെന്ന് സ്വാമി വിവേകാനന്ദൻ പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘നാം ഒന്നാണ്’ എന്ന അഗാധമായ ബോധ്യത്തിൽ നിന്നാണ് ഭാരതത്തിന്റെ ആത്മാവ് സംസാരിക്കുന്നത്. ഈ ഏകതയെ കൂടുതൽ മനോഹരമാക്കുന്ന വർണ്ണവൈവിധ്യങ്ങളാണ് നമ്മുടെ വ്യത്യാസങ്ങൾ; അതിനാൽത്തന്നെ അവയെ നാം ഹൃദയപൂർവ്വം ആദരിക്കുകയും ആഘോഷിക്കുകയും വേണം. ബാഹ്യമായ അതിരുകൾക്കപ്പുറം സത്യം ഒന്നേയുള്ളൂവെന്നും, മാനവികത ഒന്നാണെന്നും, അതിന്റെ ഏറ്റവും പരിശുദ്ധമായ പ്രകാശനമാണ് മനുഷ്യത്വമെന്നും സർസംഘചാലക് പറഞ്ഞു.
ലോകത്ത് രണ്ട് വ്യത്യസ്ത ജീവിതരീതികളാണ് ദൃശ്യമാകുന്നത്; ഒന്ന് സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന മാനവിക സംസ്കാരം, മറ്റൊന്ന് തങ്ങളെ അനുസരിക്കുന്നവരെ മാത്രം നിലനിൽക്കാൻ അനുവദിക്കുന്ന സങ്കുചിത ചിന്താഗതി. അനുസരണത്തിന് പകരമായി നൽകുന്ന വ്യാജ സുരക്ഷിതത്വം ആസുരഭാവമാണ്. എന്നാൽ, ആരുമൊത്ത് പൊരുത്തപ്പെട്ടാലും ഇല്ലെങ്കിലും ‘നാം ഒന്നാണ്’ എന്ന ഏകാത്മകബോധമാണ് പുലരേണ്ടത്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങളും ബാഹ്യമായ താല്പര്യങ്ങളും തുച്ഛമാണ്; നാമെല്ലാവരും മനുഷ്യരാണെന്ന സത്യമാണ് ശാശ്വതം. അതുകൊണ്ടുതന്നെ സ്നേഹത്തോടും സാഹോദര്യത്തോടും ജീവിക്കുകയാണ് പരമപ്രധാനം. ബാഹ്യമായി രൂപത്തിലും ഭാഷയിലും ഭക്ഷണത്തിലുമെല്ലാം നാം വേറിട്ടുനിൽക്കുമ്പോഴും, ആത്മാവിൽ നാം ഒന്നാണെന്ന സത്യമാണ് ധർമ്മം. അഖിലത്തെയും ഒന്നിപ്പിച്ചു നിർത്തുന്ന, സന്തുലിതാവസ്ഥ നിലനിർത്തുന്ന അനശ്വര തത്വമാണ് അത്.
നമ്മുടെ ഓരോ ദിനാചരണങ്ങളും പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാടുകളുടെ ഓർമ്മപ്പെടുത്തലുകളാണ്. കർഷകന്റെ വിയർപ്പിൽ നിന്നാണ് അന്നവും, നെയ്ത്തുകാരന്റെ അധ്വാനത്തിൽ നിന്നാണ് വസ്ത്രവും നമുക്ക് ലഭിക്കുന്നത്. പ്രകൃതിയിൽ നിന്നും സഹജീവികളിൽ നിന്നും സ്വീകരിക്കുന്നതിനെല്ലാം ആദരവോടെ തിരികെ നൽകുക എന്നത് നമ്മുടെ ധർമ്മപരമായ ബാധ്യതയാണ്. വിശ്വമാനവന്റെ ഉന്നതിക്കായി ആ അറിവ് പകർന്നുനൽകി, സ്വന്തം ജീവിതം കൊണ്ടും ലോകക്ഷേമത്തിനായും സ്വയം സമർപ്പിക്കുകയാണ് ഭാരതത്തിന്റെ ദൗത്യം. വാചാലമായ പ്രസംഗങ്ങളിലൂടെയല്ല, സ്വജീവിത മാതൃകയിലൂടെയാണ് ആഗോളതലത്തിൽ ഭാരതീയർ ഈ സന്ദേശം ലോകത്തിന് കാട്ടിക്കൊടുക്കേണ്ടതെന്നും സർസംഘചാലക് വ്യക്തമാക്കി.








