പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്ഥാനോടുള്ള ഇന്ത്യൻ സൈനിക സമീപനത്തിലെ നിർണായകമായ ഒരു വഴിത്തിരിവാണെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ വ്യക്തമാക്കി. വഡോദരയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ശേഷം അതിർത്തിയോട് ചേർന്നുള്ള ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിൽ, ഇത്തവണ ഭീകരർക്ക് സാമ്പത്തികവും തന്ത്രപരവുമായ പിന്തുണ നൽകുന്ന കേന്ദ്രങ്ങളെ പാകിസ്ഥാന്റെ ഉള്ളറകളിലേക്ക് കടന്ന് തകർക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
മുരിദ്കെ, ബഹാവൽപൂർ തുടങ്ങിയ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലുള്ള ഭീകര സങ്കേതങ്ങളെ വരെ ആക്രമിച്ചതിലൂടെ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ എവിടെ ഒളിച്ചാലും ഇന്ത്യയുടെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന കൃത്യമായ മുന്നറിയിപ്പാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ശത്രുവിന്റെ തട്ടകത്തിൽ കടന്നുചെന്ന് തീർക്കും’ എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെ അടിവരയിടുന്നതായിരുന്നു ഈ നടപടിയെന്നും നിലവിൽ ഇന്ത്യയെ നേരിടാനുള്ള യാതൊരു ശേഷിയും പാകിസ്ഥാനില്ലെന്നും നരവാനെ അഭിപ്രായപ്പെട്ടു.
സർ ക്രീക്ക് മേഖലയിലെ പാക് നീക്കങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന 25-ാമത് പ്രത്യേക പ്രതിനിധിതല ചർച്ചകളെ സ്വാഭാവിക നയതന്ത്ര പ്രക്രിയയായി അദ്ദേഹം വിലയിരുത്തി. അതിർത്തി കൃത്യമായി രേഖപ്പെടുത്താത്തതാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണമെന്നും നരവാനെ വിശദീകരിച്ചു. ആധുനിക യുദ്ധരീതികളിൽ അതിവേഗ തീരുമാനങ്ങൾ എടുക്കേണ്ടത് അനിവാര്യമായതിനാൽ കാർഗിൽ യുദ്ധത്തിന് ശേഷം ചർച്ച ചെയ്യപ്പെടുന്ന തിയേറ്റർ കമാൻഡുകളുടെ രൂപീകരണം ഇന്ത്യ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും മുൻ കരസേനാ മേധാവി കൂട്ടിച്ചേർത്തു.









