കഴിഞ്ഞ വർഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തോടനുബന്ധിച്ച് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ടിക്കറ്റെടുത്ത 33,000 കാണികൾക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ദേശീയ കായികദിനാഘോഷ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ഇതിനായുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 13-ന് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് രൂപ നൽകി ടിക്കറ്റെടുത്ത ആരാധകർക്ക് സംഘാടനപ്പിഴവ് മൂലം മെസ്സിയെ കാണാൻ സാധിച്ചിരുന്നില്ല. വിഐപികൾ ഗ്രൗണ്ടിൽ വളഞ്ഞതിനെത്തുടർന്ന് കാണികൾ രോഷാകുലരാകുകയും സ്റ്റേഡിയത്തിൽ കസേരകളും കുപ്പികളും എറിഞ്ഞ് അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ മെസ്സി തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.
സംഭവത്തെ തുടർന്ന് സംഘാടകനായ സതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്നത്തെ കായികമന്ത്രി അനിൽ ബിശ്വാസിന് രാജി വെക്കേണ്ടി വരികയും ചെയ്തിരുന്നു. ടിക്കറ്റ് വിൽപനയിലൂടെ സംഘാടകർ സമാഹരിച്ച 19 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചെങ്കിലും കാണികൾക്ക് പണം തിരികെ ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് കാണികൾക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മുൻ ഹോക്കി താരം ഗുർബക്‌സ് സിംഗ്, എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
കായികതാരങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പതിനൊന്ന് വർഷമായി കെട്ടിക്കിടന്ന സർക്കാർ നിയമന ഉത്തരവുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി കൈമാറി. ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലും പശ്ചിമ ബംഗാളിന്റെ പ്രാതിനിധ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കായിക മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഈ വർഷം തന്നെ സംസ്ഥാനത്ത് 100 പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.










