ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ബോംബെ ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിച്ചുകൊണ്ടും അനാവശ്യ ധൃതി കാണിച്ചുകൊണ്ടും എടുത്ത രണ്ട് സുപ്രധാന നടപടികളാണ് കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്ന് എഫ്ഡിഎയ്ക്ക് പിൻവലിക്കേണ്ടി വന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) പരിസരത്തെ റസ്റ്റോറന്റുകൾക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട വാദത്തിനിടെ, “നിങ്ങൾ എന്തും ചെയ്യാൻ അധികാരമുള്ള വലിയ പ്രഭുവാണെന്നാണോ സ്വയം കരുതുന്നത്? ഒരു കൊതുകിനെ കൊല്ലാൻ വാളെടുക്കരുതെന്ന് പറയുന്നത് എന്തിനാണ്?” എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് എഫ്ഡിഎയോട് രൂക്ഷമായി ചോദിച്ചു.
പുണെയിലെ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയുടെ യൂണിറ്റിന്റെ ഡ്രഗ് ലൈസൻസ് റദ്ദാക്കിയ നടപടിയാണ് കോടതി ഇടപെടലിൽ എഫ്ഡിഎ ആദ്യം പിൻവലിച്ചത്. സർക്കാർ പൊതു അവധി പ്രഖ്യാപിച്ച ദിവസം ഹിയറിംഗിന് ഹാജരാകാൻ കമ്പനി പ്രതിനിധിയോട് ആവശ്യപ്പെട്ടതടക്കം എഫ്ഡിഎ ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയെന്നും തത്വദീക്ഷയില്ലാതെയാണ് പ്രവർത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു.
പിന്നാലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന അഞ്ച് റസ്റ്റോറന്റുകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ച നടപടിയും പിൻവലിക്കാൻ എഫ്ഡിഎ നിർബന്ധിതരായി. റസ്റ്റോറന്റുകൾ 88 ശതമാനവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പുതിയ പരിശോധനയിൽ വ്യക്തമായിട്ടും നിയമവിരുദ്ധമായി ശാഠ്യം പിടിച്ച ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജയിലിലടയ്ക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇതോടെ അടിയന്തരമായി ഉത്തരവ് പിൻവലിച്ച എഫ്ഡിഎ, റെസ്റ്റോറന്റുകൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകി. നിയമപരമായ വശങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതെ അനാവശ്യ തിടുക്കം കാണിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനിയും ആവർത്തിക്കരുതെന്ന് കോടതി ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീത് നൽകി.








