ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ദേശീയ വക്താവ് ആസിം വഖാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, എഐസിസി മൈനോറിറ്റി വിഭാഗം ചെയർമാൻ ഇമ്രാൻ പ്രതാപ്ഗർഹി, ബിജെപി വിരുദ്ധ മുന്നണി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രധാന മുസ്ലിം രാഷ്ട്രീയ നേതാക്കളിലൊരാളായ വഖാറിന്റെ മാറ്റം വരും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചിട്ടും ബിജെപിയെ താഴെയിറക്കാൻ എഐഎംഐഎം ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് പാർട്ടി വിടാൻ കാരണമായി വഖാർ ചൂണ്ടിക്കാട്ടിയത്. എഐഎംഐഎം മുകളിൽ ബിജെപിക്കെതിരെ സംസാരിക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണകക്ഷിയായ ബിജെപിയുടെ ബി-ടീമായി പ്രവർത്തിച്ച് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഒവൈസിയുടെ പാർട്ടി ശ്രമിക്കുന്നതെന്നും ഇത്തരം നിലപാടുകളോട് യോജിക്കാൻ സാധിക്കാത്തതിനാലാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയതലത്തിൽ ബിജെപിയെയും അവരുടെ വർഗീയ രാഷ്ട്രീയത്തെയും നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് താൻ വിശ്വസിക്കുന്നതായി വഖാർ പറഞ്ഞു. ഒവൈസിയുടെ പാർട്ടിയുമായി കൈകോർത്ത എല്ലാ ശക്തികളും രാഷ്ട്രീയമായി തകർന്നടിഞ്ഞ ചരിത്രമാണുള്ളത്. മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും ലക്ഷ്യമിടുന്ന എല്ലാവരും കോൺഗ്രസിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.










