സ്ത്രീകൾ പൊതുവേദികളിലിറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് ഇസ്ലാമിക ചരിത്രം ഉദ്ധരിച്ച് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി സമസ്ത കാന്തപുരം വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാട് രംഗത്ത്. ഒരു വർഷം തികച്ചുപോലും ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടാകാത്ത കേരളത്തിൽ ഒടുവിൽ തികഞ്ഞൊരു ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായിരിക്കുകയാണെന്നും, അതുകൊണ്ട് സർക്കാരിന്റെ സകല മുസ്ലിം വിരുദ്ധ നിലപാടുകളും ഇനി സമുദായത്തിന് പൊറുത്തുകൊടുക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
മുനമ്പം വഖഫ്, പി.എം. ശ്രീ, വഖഫ് ബോർഡിലെ അമുസ്‍ലിം പ്രാതിനിധ്യം, പാലത്തായി കേസ്, വന്ദേമാതരം തുടങ്ങിയ വിഷയങ്ങളെല്ലാം പുതിയ പണ്ഡിതനായ മുഖ്യമന്ത്രിക്ക് മുന്നിൽ ചീള് കേസുകൾ മാത്രമായി മാറിയെന്നും അദ്ദേഹം കുറിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ഭരണപക്ഷത്തെത്തുമ്പോൾ മാറ്റിപ്പറയുന്നത് പോലെ ലാഘവത്തോടെ തിരുത്താവുന്ന ഒന്നാണ് ഇസ്ലാമിന്റെ ദൈവിക നിയമങ്ങൾ എന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് വഹാബ് സഖാഫി കുറ്റപ്പെടുത്തി.
കാലോചിതമായി ഇസ്ലാമിക നിയമങ്ങൾ മാറ്റണമെന്ന, തന്റെ പുതിയ രാഷ്ട്രീയ കൂട്ടാളികളായ മൗദൂദികളുടെ ചിന്താഗതി മുഖ്യമന്ത്രി കടമെടുത്തിരിക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇസ്ലാം ഇരുപതാം നൂറ്റാണ്ടിൽ കാലഹരണപ്പെടുമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും, ഭാഗ്യത്തിന് ആറാം നൂറ്റാണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് നന്നായെന്നും കുറിപ്പിൽ പറയുന്നു. കാന്തപുരത്തിന്റെ പരാമർശത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും എ.പി. വിഭാഗത്തിനിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സുന്നി നേതാവിന്റെ ഈ പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുനമ്പം വഖഫ്, പി എം ശ്രീ, വഖഫ് ബോർഡിലെ അമുസ്ലിം പ്രാധിനിധ്യം, പാലത്തായി കേസ്, വന്ദേ മാതരം തുടങ്ങി സർക്കാറിന്റ സകല മുസ്ലിം വിരുദ്ധ നിലപാടും ഇനി ഉമ്മതിന് പൊറുക്കാം. കാരണം, ഒരു വർഷംപോലും തികച്ച് ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടാവാത്ത കേരളത്തിൽ തികഞ്ഞ ഒരു ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായില്ലോ ?!. അതുക്കും മേലെയൊന്നു മല്ലല്ലോ പാലത്തായിയും മുനമ്പം വഖഫും തുടങ്ങി ചീള് കേസുകൾ!.
പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ഭരണ ഭക്ഷത്തെത്തുമ്പോൾ മാറ്റി പറയും പോലെ, പറയാവുന്ന ഒന്നാണ് ഇസ്ലാമിന്റ ദൈവിക നിയമങ്ങൾ എന്ന് മുഖ്യമന്ത്രി കരുതിക്കാണും . കാലോചിതം ഇസ്ലാമിക നിയമം മാറ്റണമെന്ന, തന്റെ പുതിയ രാഷ്ട്രീയ സംബന്ധക്കാരായ മൗദുദികളുടെ ആശയം അതിന് വേണ്ടി അദ്ദേഹം വായ്പ വാങ്ങുകയും ചെയ്തു . അല്ലാതെ 19 ആം നൂറ്റാണ്ടിലെ ഇസ്ലാം 20 ആം നൂറ്റാണ്ടിൽ കാലഹരണപ്പെടുമെന്ന് അദ്ദേഹം കരുതുമോ?. ഈ നൂറ്റാണ്ടിലെ അതിന്റ പ്രസക്തി മുഖ്യമന്ത്രി ചോദ്യം ചെയ്യുമോ ? ഏതായാലും ആറാം നൂറ്റാണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് ഭാഗ്യം.








