ഒരുകാലത്ത് പീരങ്കികളുടെയും ബോംബുകളുടെയും ഭീതിദമായ ഇരമ്പലുകൾ മാത്രം കേട്ടിരുന്ന കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇന്ന് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളുടെ പ്രവാഹമാണ്! ഭൂഗർഭ ബങ്കറുകളിലെ ഇരുട്ടിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന മനുഷ്യർ, ഇന്ന് സ്വന്തം വരാന്തകളിൽ ഇരുന്ന് ലോകത്തോട് ചിരിച്ചു സംസാരിക്കുന്നു. കേരൻ, ലോലാബ്, മച്ചിൽ, തീത്‌വാൾ, തങ്ധാർ, ഗുരേസ്, തുലൈൽ, ഉറി… തോക്കുകളുടെ കാതടപ്പിക്കുന്ന ശബ്ദം നിലച്ച ഈ മനോഹര അതിർത്തി ഗ്രാമങ്ങൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ ടൂറിസം ഹോട്ട്‌സ്പോട്ടുകളാണ്. വെറും എട്ട് മാസത്തിനുള്ളിൽ മാത്രം 4.30 ലക്ഷത്തിലധികം സഞ്ചാരികളാണ് നിയന്ത്രണരേഖയോട് (LoC) തൊട്ടുരുമ്മിനിൽക്കുന്ന ഈ ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തിയത്.
അതിർത്തി സുരക്ഷയും ഭൗമരാഷ്ട്രീയ നിലപാടുകളും ശക്തമാക്കിയതിനൊപ്പം സമാധാനം തിരികെ കൊണ്ടുവരാൻ കേന്ദ്ര ഭരണകൂടം നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഈ വലിയ മാറ്റത്തിന് ആധാരം. കുപ്‌വാര ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തോളം പേർ എത്തിയപ്പോൾ, ചരിത്രപ്രസിദ്ധമായ ഉറിയിൽ എഴുപതിനായിരത്തോളവും ഗുരേസ് താഴ്‌വരയിൽ അറുപതിനായിരത്തോളവും സഞ്ചാരികൾ അതിഥികളായെത്തി. 2021 ഫെബ്രുവരിയിലെ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ മോദി സർക്കാർ അതിർത്തിയിൽ നടപ്പിലാക്കിയ നിർണ്ണായക വികസന രാഷ്ട്രീയമാണ് ഈ മഹാമാറ്റത്തിന് പിന്നിൽ.
തലമുറകളായി അതിർത്തി നിവാസികൾ അനുഭവിച്ചുവന്ന ഭീതിയുടെ നാളുകൾക്കാണ് ഇതോടെ തിരശ്ശീല വീണത്. വധുവും വരനും വിവാഹപ്പന്തലിൽ നിന്ന് ബങ്കറുകളിലേക്ക് ഓടേണ്ടിയിരുന്ന ദിനങ്ങൾ പഴങ്കഥയായി. മുൻകാലങ്ങളിൽ ഷെല്ലിങ് ഭയന്ന് ഗ്രാമങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തിരുന്ന ജനങ്ങൾക്ക് സ്വന്തം വീടുകളിൽ പ്രശാന്തമായ ജീവിതം നയിക്കാൻ സാധിക്കുന്നു. ചരിത്രത്തിലാദ്യമായി ഗുരേസ് മേഖലയെ ദേശീയ പവർ ഗ്രിഡുമായി ബന്ധിപ്പിച്ച് വെളിച്ചമെത്തിച്ചതും, ഇന്ത്യൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ ‘ഷിനോൺ മീരാസ്’ സാംസ്കാരിക കേന്ദ്രം തുറന്നതുമെല്ലാം ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ചു.
2023-ൽ ഔട്ട്‌ലുക്ക് ട്രാവലർ അവാർഡിൽ ‘ബെസ്റ്റ് ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷൻ’ പുരസ്കാരം നേടിയ ലോലാബ് താഴ്‌വരയും ഇന്ന് വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. പാക് അധിനിവേശ കശ്മീരിലേക്ക് പാത തുറക്കുന്ന ഉറിയിലെ ചരിത്രപ്രസിദ്ധമായ ‘കമൻ പോസ്റ്റ്’ (ആമൻ സേതു) സാധാരണക്കാർക്കായി തുറന്നുകൊടുത്തത് അതിർത്തിയിലെ ടൂറിസത്തിന് വൻ ഊർജ്ജമായി. അതിർത്തിക്ക് തൊട്ടടുത്ത് ത്രിവർണ്ണ പതാക വാനോളം ഉയർന്നുനിൽക്കുന്നത് കാണാനും, രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയ ധീരജവാന്മാരുടെ സ്മരണയുറങ്ങുന്ന ‘വീർ പഥ്’ സന്ദർശിച്ച് പ്രണാമം അർപ്പിക്കാനും ആയിരക്കണക്കിനാളുകളാണ് ദിവസവും എത്തുന്നത്.
അതിർത്തിയിലെ ഈ വിനോദസഞ്ചാര വിപ്ലവത്തിന് തിരി കൊളുത്തിയത് കശ്മീരിൽ ഭീകരവാദത്തിനെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ സേനയും കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ്. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം, 2018 നും 2025 നും ഇടയിൽ കശ്മീരിലെ തെരുവ് അക്രമങ്ങളിലും കല്ലേറ് സംഭവങ്ങളിലും 98.6 ശതമാനത്തിന്റെ കൂറ്റൻ ഇടിവാണ് രേഖപ്പെടുത്തിയത്. 2018-ൽ 1,767 കല്ലേറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2025-ൽ ഇത് വെറും 25 ആയി ചുരുങ്ങി. അതോടൊപ്പം, പാക് പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകരസംഘടനകളിലേക്ക് പ്രാദേശിക കശ്മീരി യുവാക്കൾ വഴിതെറ്റിയെടുക്കപ്പെടുന്നത് 99 ശതമാനവും ഇല്ലാതായി. 2018-ൽ 199 ചെറുപ്പക്കാർ ഭീകരവഴിയിലേക്ക് പോയ സ്ഥാനത്ത് 2025-ൽ അത് വെറും രണ്ടിലേക്ക് ഒതുക്കാൻ സുരക്ഷാ സേനയുടെ ശക്തമായ നിരീക്ഷണങ്ങൾക്കായി.
കണക്കുകൾ പരിശോധിച്ചാൽ, ഭീകരർ നടത്തിയ അക്രമസംഭവങ്ങളിൽ 95 ശതമാനത്തിന്റെ കുറവുണ്ടായി (2018-ലെ 228-ൽ നിന്ന് 2025-ൽ 12 ആയി). സൈനിക ഓപ്പറേഷനുകൾ 189-ൽ നിന്ന് 33 ആയി കുറഞ്ഞു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 257-ൽ നിന്ന് 34 ആയി മാറിയപ്പോൾ, നമ്മുടെ സുരക്ഷാ സേനാംഗങ്ങളുടെ വീരമൃത്യുവിൽ 82.4 ശതമാനവും (91-ൽ നിന്ന് 16) സിവിലിയൻ മരണങ്ങളിൽ 49.1 ശതമാനവും കുറവുണ്ടായി. ഭീകരരുടെ സ്ലീപ്പർ സെല്ലുകളും സാമ്പത്തിക സഹായ ശൃംഖലകളും വേരോടെ പിഴുതെറിയാൻ സഹായം നൽകിയ 143 സംശയാസ്പദ വ്യക്തികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതിർത്തി സുരക്ഷയ്ക്കൊപ്പം തന്നെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ വൻ വിജയമാണ് കൈവരിച്ചത്. 2025 മേയിൽ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിനെ തുടർന്ന് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള, കുപ്‌വാര ജില്ലകളിൽ നിന്നായി 3.26 ലക്ഷം പൗരന്മാരെയാണ് അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 397 റിലീഫ് ക്യാമ്പുകൾ, 394 ആംബുലൻസുകൾ, 2,818 സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവരെ സജ്ജമാക്കി ദുരന്തനിവാരണം ഉറപ്പാക്കി. ഷെല്ലിംഗിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 3.59 കോടി രൂപയുടെ അടിയന്തര ധനസഹായവും ആശ്രിതർക്ക് 15 സർക്കാർ ജോലികളും നൽകി. തകർന്ന വീടുകൾക്കായി 24 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരവും അനുവദിച്ചു. ഭയം വിതറിയ അതിർത്തികൾ ഇന്ന് ഇന്ത്യയുടെ സ്വാഭിമാനത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുകയാണ്.











