ജനീവ: ആഗോള കാലാവസ്ഥയെ തകിടം മറിച്ച് ഭൂമിയെ കടുത്ത വരൾച്ചയിലേക്കും ചൂടിലേക്കും തള്ളിവിട്ട് ‘എൽ നിനോ’ (El Nino) പ്രതിഭാസം അതിശക്തമാകുന്നു. നിലവിലെ താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും മുൻനിർത്തി, കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽ നിനോ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ ഏജൻസിയായ ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിൽ ലോകമെമ്പാടും താപനില സർവ്വകാല റെക്കോഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില അസാധാരണമായി ഉയരുന്നതാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്. ഈ വർഷം അവസാനത്തോടെ ഇത് അതിന്റെ പരമാവധി ശക്തി പ്രാപിക്കുകയും അടുത്ത വർഷം ആദ്യ മാസങ്ങൾ വരെ നീണ്ടുനിൽക്കുകയും ചെയ്യും. ആഗോളതാപനം മൂലം സമീപ ദശകങ്ങളിൽ എൽ നിനോയുടെ തീവ്രത 40 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് പല രാജ്യങ്ങളിലും അതിരൂക്ഷമായ വരൾച്ചയ്ക്കും, ചില മേഖലകളിൽ അപ്രതീക്ഷിത പ്രളയത്തിനും കാട്ടുതീക്കും കാരണമാകും.
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ മഴയുടെ അളവ് കുത്തനെ കുറയ്ക്കാനും കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കാനും ഈ പ്രതിഭാസം ഇടയാക്കും. വരും വർഷങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയായിരിക്കും ഭൂമി കടന്നുപോകുകയെന്നും, വരും മാസങ്ങളിൽ കുടിവെള്ള ക്ഷാമവും അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വൻ വർദ്ധനവും പ്രതിരോധിക്കാൻ രാജ്യങ്ങൾ അടിയന്തര തയ്യാറെടുപ്പുകൾ നടത്തണമെന്നും സന്നദ്ധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.








