2029-ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കി തമിഴ്‌നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ എംപി. മുഖ്യമന്ത്രി സി. ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് ഭാവി പ്രധാനമന്ത്രിയാകുമെന്ന പാർട്ടി നേതാക്കളുടെ പ്രസ്താവനകളിൽ കോൺഗ്രസ് നേതൃത്വം ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ടിവികെ നേതാക്കൾ ഇപ്പോഴും ആരാധക മനോഭാവത്തിൽ നിന്ന് മാറിയിട്ടില്ലെന്നും അവർ ഫാൻസ് മോഡിൽ നിന്ന് പുറത്തുവരണമെന്നും മാണിക്കം ടാഗോർ തുറന്നടിച്ചു.
മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ ഉൾപ്പെടെയുള്ളവർ വിജയ് ഭാവിയിൽ പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി അഭിപ്രായപ്പെട്ടതോടെയാണ് കോൺഗ്രസ് കർശന നിലപാടുമായി രംഗത്തെത്തിയത്. മുൻപ് കോൺഗ്രസ്–ഡിഎംകെ സഖ്യം നിലനിന്നിരുന്ന ഘട്ടത്തിൽ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ ഗാന്ധിയുടെ പേര് എം.കെ. സ്റ്റാലിൻ പൂർണ്ണമായി പിന്തുണച്ചിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, വിജയ്‌യുടെ പാർട്ടിയായ ടിവികെയെ നിലവിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും, പാർലമെന്റ് അംഗങ്ങളുള്ള പാർട്ടികൾക്ക് മാത്രമേ ഇന്ത്യ മുന്നണി യോഗങ്ങളിൽ പങ്കെടുക്കാനാകൂ എന്നും മാണിക്കം ടാഗോർ വ്യക്തമാക്കി. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.








