ആലപ്പുഴ: പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പരസ്യവിമർശനം ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്നും, പാർട്ടിക്കുള്ളിൽ നിന്ന് വിമർശമുയർത്തുന്ന ‘നന്മമരങ്ങൾ’ വളരേണ്ടതില്ലെന്നും ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനമുയർന്നു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്, മുതിർന്ന നേതാവ് ജി. സുധാകരൻ എന്നിവരുടെ പേര് പേരെടുത്തു പറയാതെയായിരുന്നു നേതൃത്വത്തിന്റെ പരോക്ഷമായ ആക്രമണം.
കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ആലപ്പുഴയിലെ വിഭാഗീയതയ്ക്കും അച്ചടക്കലംഘനങ്ങൾക്കും എതിരെ കടുത്ത അമർഷം പുകഞ്ഞത്. പത്ത് വർഷത്തെ ഭരണത്തിനിടയിൽ നേതാക്കൾക്ക് അഹങ്കാരം കൂടിയെന്നും സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായെന്നും ആരോപിക്കുന്ന തോമസ് ഐസക്കിന്റെ ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. ഐസക്കിന്റെ വിമർശനത്തെ പിന്തുണച്ച് ജി. സുധാകരനും രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് ജില്ലാ നേതൃത്വം കടുത്ത നിലപാടിലേക്ക് കടന്നത്.
പാർട്ടി വേദിയിലും പുറത്തും വലിപ്പച്ചെറുപ്പമില്ലാതെ അച്ചടക്കം പാലിക്കണമെന്ന സന്ദേശമാണ് നേതൃത്വം നൽകുന്നത്. സംഘടനയിൽനിന്ന് ഒളിച്ചോടുകയോ പുറത്തുപോവുകയോ ചെയ്തവർക്ക് പാർട്ടിയെ തിരുത്താനോ ഉപദേശിക്കാനോ യാതൊരു അവകാശവുമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടി വിരുദ്ധ ശക്തികൾക്കും മാധ്യമങ്ങൾക്കും ആയുധം നൽകുന്ന രീതിയിൽ മുതിർന്ന നേതാക്കൾപോലും പെരുമാറുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ജില്ലാ നേതൃയോഗത്തിൽ അഭിപ്രായമുയർന്നു.
പാർട്ടിക്ക് തിരിച്ചടികളുണ്ടാകുമ്പോൾ ബോധപൂർവം ആത്മവിമർശനത്തിന്റെ പേരിൽ നേതൃത്വത്തെയും സർക്കാരിനെയും കടന്നാക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സംഘടനയുടെ അച്ചടക്കത്തിന് നിരക്കാത്ത പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവർക്കെതിരെ കർശന സംഘടനാ നടപടി സ്വീകരിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ആലപ്പുഴയിലെ പുതിയ നീക്കങ്ങളിലൂടെ സിപിഎം നൽകുന്നത്.












