ന്യൂഡൽഹി: ഭക്ഷണപ്രിയർ ഇഷ്ടവിഭവങ്ങൾ തേടി ഏതറ്റം വരെയും പോകുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ കേവലം 20 രൂപയുടെ ഒരു വടപാവ് കഴിക്കാൻ വേണ്ടി പതിനായിരങ്ങൾ ചെലവാക്കി മറ്റൊരു നഗരത്തിലേക്ക് വിമാനത്തിൽ പറന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം! ഡൽഹി സ്വദേശിയായ കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്രവും ചെലവേറിയതുമായ യാത്രയിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ‘വിറ്റി സ്‌പേസ്’ (Witty Space) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി ഈ രസകരമായ യാത്രാനുഭവം പങ്കുവെച്ചിരിക്കുന്നത്.
ഡൽഹിയിൽ വെച്ച് വടപാവ് കഴിച്ചപ്പോൾ അതിന്റെ യഥാർത്ഥ രുചി കിട്ടുന്നില്ലെന്നും, ഒറിജിനൽ മുംബൈ ശൈലിയിലുള്ള വടപാവ് തന്നെ വേണമെന്നും യുവതിക്ക് പെട്ടെന്ന് ആഗ്രഹം തോന്നുകയായിരുന്നു. ഒട്ടും വൈകാതെ ബാഗും പാക്ക് ചെയ്ത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. എയർപോർട്ടിലേക്ക് പോകുന്നതിനിടെ ടാക്സിയിലിരുന്നാണ് 5,000 രൂപ നൽകി മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. എയർപോർട്ടിൽ കാത്തിരുന്ന സമയത്ത് 165 രൂപയുടെ ചായയും, വൈകുന്നേരം 4 മണിക്ക് വിമാനത്തിൽ കയറിയ ശേഷം വിശപ്പ് മാറ്റാൻ 300 രൂപ നൽകി ഒരു കപ്പ് ന്യൂഡിൽസും കഴിച്ചതായി യുവതി വീഡിയോയിൽ പറയുന്നു.
വൈകുന്നേരം 7 മണിയോടെ സ്വപ്നനഗരമായ മുംബൈയിൽ എത്തിയെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മുംബൈയിലെ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ട് കേവലം 11 കിലോമീറ്റർ സഞ്ചരിക്കാൻ 70 മിനിറ്റിലധികം എടുത്തു. രാത്രി വൈകിയതോടെ വടപാവ് അന്വേഷണം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ച്, 4,000 രൂപ നൽകി ഹോട്ടലിൽ മുറിയെടുത്തു. അടുത്ത ദിവസം രാവിലെ ഓൺലൈനായി ഓർഡർ ചെയ്യാതെ തെരുവോരത്തെ തട്ടുകട തിരഞ്ഞിറങ്ങിയ യുവതി, ഒടുവിൽ 20 രൂപയ്ക്ക് നല്ല ചൂടൻ വടപാവ് വാങ്ങി കഴിക്കുകയായിരുന്നു.
ആദ്യത്തെ കടിയിൽ തന്നെ താൻ ആഗ്രഹിച്ച യഥാർത്ഥ മുംബൈ രുചി ലഭിച്ചെന്നും, ജീവിതത്തിൽ ഇതുവരെ കഴിച്ചതിൽ വെച്ച് ഏറ്റവും മികച്ച വടപാവായിരുന്നു ഇതെന്നും യുവതി കൂട്ടിച്ചേർത്തു. എന്നാൽ 20 രൂപയുടെ ഈ ഭക്ഷണത്തിനായി മാത്രം ടാക്സിയും വിമാനക്കൂലിയും താമസവുമടക്കം ഏകദേശം 15,000 രൂപയോളം ചെലവായെന്നാണ് യുവതിയുടെ കണക്ക്. വീഡിയോ പുറത്തുവന്നതോടെ രസകരമായ കമന്റുകളുമായി നെറ്റിസൺസും രംഗത്തെത്തി. “ഇതാണ് ധനികരുടെ പോരാട്ടം” (Ameero ke struggle) എന്ന് ചിലർ തമാശ രൂപേണ കുറിച്ചപ്പോൾ, 15,000 രൂപ ചെലവാക്കിയ സ്ഥിതിക്ക് കൊള്ളില്ലെങ്കിലും കൊള്ളാമെന്ന് പറയേണ്ടി വരുമല്ലോ എന്നായിരുന്നു മറ്റുള്ളവരുടെ പരിഹാസം.











