തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടനയിൽ നിർണായകമായ പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ധനവകുപ്പ്. ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെ തന്നെ സമ്മാനങ്ങളുടെ എണ്ണവും തുകയും ഉയർത്താനും, ലോട്ടറി ഏജന്റുമാർക്കും തൊഴിലാളികൾക്കും ലഭിക്കുന്ന കമ്മിഷൻ തുക വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നിർണായക അഴിച്ചുപണി. ലോട്ടറി ഏജന്റുകളുടെ സംഘടനകളും തൊഴിലാളികളും നിരന്തരമായി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ രൂപരേഖ രണ്ടുമാസത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ലോട്ടറിയുടെ ജി.എസ്.ടി നിരക്ക് കേന്ദ്ര സർക്കാർ മുൻപ് ഉയർത്തിയതാണ് ഏജന്റുമാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നതോടെ ഏജന്റുമാരുടെ കമ്മിഷൻ തുക 12 ശതമാനത്തിൽ നിന്ന് 10 രൂപയായി കുത്തനെ കുറഞ്ഞിരുന്നു. ഇതിനുപുറമേ, പ്രധാന ഏജന്റുമാരിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തെരുവുകളിൽ വിൽക്കുന്ന സാധാരണ തൊഴിലാളികൾക്ക് ഒരു ടിക്കറ്റിൽ ലഭിക്കുന്ന വിഹിതം വെറും ആറു രൂപയായി താഴ്ന്നു. ഇതോടെ വലിയ പ്രതിസന്ധിയിലായ തൊഴിലാളികൾ കമ്മിഷൻ നിരക്കുകളിൽ അടിയന്തര മാറ്റം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഏജന്റുമാരുടെ ക്ഷേമത്തോടൊപ്പം ഭാഗ്യക്കുറി പ്രേമികളെ ആകർഷിക്കാൻ ചെറിയ സമ്മാനങ്ങളുടെ എണ്ണം വലിയ തോതിൽ കൂട്ടാനും ലോട്ടറി വകുപ്പ് പദ്ധതിയിടുന്നുണ്ട്. ആദ്യ സമ്മാനങ്ങൾ വൻ തുകയായി നിലനിർത്തുമ്പോൾ തന്നെ സാധാരണക്കാർക്ക് കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള 5000, 2000, 1000 രൂപ തുടങ്ങിയ തുകകളുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആലോചന. ചെറിയ സമ്മാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് ടിക്കറ്റ് വിൽപ്പന വർധിപ്പിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
ഏജന്റുമാരുടെയും വിൽപനക്കാരുടെയും നിർദേശങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും ലോട്ടറി വകുപ്പ് പുതിയ പദ്ധതി തയാറാക്കുക. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഈ പുതിയ അഴിച്ചുപണിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












