മാസപ്പടി വിവാദത്തിലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേടിലും ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളെ ഞെട്ടിച്ച് നിർണ്ണായക നിയമനടപടികൾ. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകി. ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ നിർണ്ണായക തെളിവുകളുടെ വിശദാംശങ്ങൾ സഹിതമാണ് ഡിജിപിക്ക് കൈമാറിയിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇഡിയുടെ കർശന ആവശ്യം.
ഇതിന് മുൻപ് മറ്റൊരു കേസിൽ പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കനത്ത തിരിച്ചടിയായി കോടതി ഉത്തരവും നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ഇരുവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. നസീറ ഉത്തരവിട്ടു.
അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് സമർപ്പിച്ച ഹർജി മുൻപ് കീഴ്ക്കോടതി തള്ളിയിരുന്നെങ്കിലും, ജില്ലാ കോടതിയിൽ നൽകിയ അപ്പീലിൽ ആരോപണങ്ങളിൽ പ്രാഥമികമായി വസ്തുതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇരുവിഷയങ്ങളും വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.








