മുംബൈ-ഗോവ ദേശീയപാത വികസന പദ്ധതി പ്രതീക്ഷിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് നിർമ്മാണം വർഷങ്ങളോളം നീണ്ടുപോയതിൽ തനിക്ക് വലിയ നാണക്കേട് തോന്നുന്നുണ്ടെന്നും അതിനാൽ പാതയുടെ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം പരസ്യമായി വ്യക്തമാക്കി. ഗോവയിലെ പോർവോറിമിൽ ആറുവരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി നിർമ്മാണത്തിലെ വീഴ്ചകളെയും കരാറുകാരുടെ അനാസ്ഥയെയും കുറിച്ച് തുറന്നടിച്ചത്.
തന്റെ മന്ത്രാലയം അടിസ്ഥാന സൗകര്യ വികസനത്തിൽ നിരവധി ലോക റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഈ പദ്ധതിയിൽ ഉണ്ടായ കാലതാമസം തികച്ചും നിർഭാഗ്യകരമാണെന്ന് ഗഡ്കരി പറഞ്ഞു. തക്കസമയത്ത് ജോലി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട കൂടുതൽ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പണി പൂർത്തിയാക്കാൻ ഇനിയും നല്ല സമയത്തിനായി കാത്തിരിക്കാൻ വയ്യെന്നും പദ്ധതിയിലെ കാലതാമസം ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും മന്ത്രി സൂചിപ്പിച്ചു.
നിലവിൽ മുംബൈ-ഗോവ പാതയുടെ 93 മുതൽ 94 ശതമാനം വരെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ മുംബൈ വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗ്ഗം ഗോവയിലേക്ക് യാത്ര ചെയ്ത് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ഈ പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.








