ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ തനത് രുചിപ്പെരുമ വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നിലാണ് തികച്ചും വ്യത്യസ്തമായ വെജിറ്റേറിയൻ വിഭവങ്ങൾ അതിഥികൾക്കായി ഒരുക്കിയത്. ചെറുധാന്യങ്ങൾക്ക് (മില്ലറ്റ്) മുൻഗണന നൽകിക്കൊണ്ട് തയ്യാറാക്കിയ ‘ശ്രീ അന്ന’ സ്പെഷ്യൽ മെനുവാണ് വിരുന്നിലെ പ്രധാന ആകർഷണം. സുസ്ഥിര കൃഷിക്കും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും ചെറുധാന്യങ്ങൾക്കുള്ള പങ്ക് ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരുന്നിലെ വിഭവങ്ങൾ പ്രത്യേകമായി തയ്യാറാക്കിയത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ മെനു കാർഡിൽ പരമ്പരാഗത ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരപ്പണികളും ഉൾപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭ 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി, ‘ശ്രീ അന്ന’യുടെ പോഷകഗുണങ്ങളും പ്രാധാന്യവും എടുത്തുകാണിക്കുന്ന പ്രത്യേക കുറിപ്പും മെനുവിലുണ്ടായിരുന്നു. പുലാവിൽ പെർൾ മില്ലറ്റും (സജ്ജ), ഇന്ത്യൻ റൊട്ടികളിൽ ജോവറും (ചോളം), ഡെസേർട്ടുകളിൽ ബാൺയാർഡ് മില്ലറ്റും (കുതിരവാലി) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തരം ചെറുധാന്യങ്ങളാണ് പ്രധാനമായും വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നത്. പോഷകസമ്പുഷ്ടമായ ഈ വിഭവങ്ങൾ വിരുന്നിന് എത്തിയ വിശിഷ്ടാതിഥികൾക്ക് പുതിയൊരു രുചിയനുഭവമാണ് സമ്മാനിച്ചത്.
നാവിൻതുമ്പിൽ കൊതിയൂറുന്ന രണ്ട് സ്റ്റാർട്ടറുകളോടെയാണ് അത്താഴവിരുന്ന് ആരംഭിച്ചത്. കടുകും തേങ്ങയും കറിവേപ്പിലയും ചേർത്ത് ആവിയിൽ വേവിച്ചെടുത്ത കടലമാവ് റോളുകളായ ‘ഖാണ്ട്‌വി മില്ലെ-ഫെയിൽ’ ആണ് ഇതിൽ ആദ്യത്തേത്. മാമ്പഴവും തൈരും ചേർത്താണ് ഇത് വിളമ്പിയത്. പുതിനയുടെ രുചിയുള്ള, പാനിൽ ഗ്രിൽ ചെയ്തെടുത്ത മഷ്റൂം കബാബായ ‘കുംഭ് ഗലൗട്ടി’ ഷീർമാൽ റൊട്ടിക്കൊപ്പമാണ് അതിഥികൾക്ക് നൽകിയത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ തനത് രുചിക്കൂട്ട് വിളിച്ചോതുന്നതായിരുന്നു ഈ വിഭവങ്ങളെല്ലാം തന്നെ.
പ്രധാന കോഴ്സിൽ ഉത്തരേന്ത്യൻ വിഭവങ്ങൾക്കൊപ്പം ദക്ഷിണേന്ത്യൻ രുചികളും ഇടംപിടിച്ചു. തക്കാളിയും ചെറിയുള്ളിയും ചേർത്ത കൊഴുത്ത ഗ്രേവിയിൽ മൃദുവായ പനീർ കഷണങ്ങൾ പാകം ചെയ്തെടുത്ത ‘പനീർ ലബാബ്ദാർ’, ഹിമാലയൻ കൂൺ, കുങ്കുമപ്പൂവ്, ഉണക്കമുന്തിരി, ബദാം എന്നിവ ചേർത്ത ‘ഗുച്ചി മാർമിക്’ എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ. ഇതിനൊപ്പം ശുദ്ധമായ വെളിച്ചെണ്ണയിൽ ദക്ഷിണേന്ത്യൻ മസാലകൾ ചേർത്ത് വറുത്തെടുത്ത ക്യാരറ്റ്-ബീൻസ് പൊരിയലും, തക്കാളിയും പരിപ്പും കറിവേപ്പിലയും ചേർത്ത ലഘുവായ ‘തക്കാളി ബെല്ലെ സാരു’വും (രസം) വിരുന്നിന് മാറ്റുകൂട്ടി. സുഗന്ധമുള്ള ബാസ്മതി അരിയും പെർൾ മില്ലറ്റും നാടൻ മസാലകളും ചേർത്ത് തയ്യാറാക്കിയ മില്ലറ്റ് പുലാവായിരുന്നു പ്രധാന ആകർഷണം. ഇതിനൊപ്പം ബീറ്റ്റൂട്ട് റൈത്തയും വിവിധയിനം ഇന്ത്യൻ റൊട്ടികളും വിളമ്പി.
മധുരപലഹാരങ്ങളുടെ ഊഴമെത്തിയപ്പോൾ പഴയ ഡൽഹിയുടെ പ്രശസ്തമായ വിഭവങ്ങളാണ് മേശയിലെത്തിയത്. പഴങ്ങളും ക്രീമും ചേർത്ത ഫ്രൂട്ട് ക്രീമിനൊപ്പം ചൂടൻ ജിലേബി വിളമ്പിയത് അതിഥികൾക്ക് വേറിട്ട അനുഭവമായി. പാലും അരിയും ചേർത്ത് ലഘുവായി വേവിച്ചെടുത്ത പുഡ്ഡിംഗിന് മുകളിൽ മൾബറിയും ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലകളും (ഗോൾഡ് ലീഫ്) വെച്ചലങ്കരിച്ച ‘ഷാതൂത് ഫിർനി’യായിരുന്നു മറ്റൊരു പ്രധാന മധുരവിഭവം. അതിഥികൾക്ക് ഉന്മേഷം പകരുന്നതിനായി മാതളനാരങ്ങ ജ്യൂസും തനിനാടൻ ഇളനീരും ഉൾപ്പെട്ട പാനീയങ്ങളും വിരുന്നിൽ ഒരുക്കിയിരുന്നു. ലോകനേതാക്കൾക്കായി ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ ഈ സമ്പൂർണ്ണ വെജിറ്റേറിയൻ വിരുന്നിന്റെ മെനു ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.








