ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടികൾ നിക്ഷേപിച്ച് അപേക്ഷ നൽകിയിട്ടും പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിലും അംഗത്വം ലഭിക്കാതെ പടിക്ക് പുറത്തുതന്നെ നിന്ന് പാകിസ്ഥാൻ. തലസ്ഥാനമായ ന്യൂഡൽഹിയിൽ ലോകനേതാക്കൾ ഒത്തുചേർന്ന് സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, ഇന്ത്യയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് കൂട്ടായ്മയ്ക്ക് പുറത്തിരിക്കേണ്ടി വന്നത് ഇസ്ലാമാബാദിന് കനത്ത നയതന്ത്ര പ്രഹരമായി മാറി. അന്താരാഷ്ട്ര തലത്തിൽ സ്വാധീനം ഉറപ്പിക്കാനും സാമ്പത്തിക സഹായം നേടിയെടുക്കാനും പാകിസ്ഥാൻ നടത്തിയ തീവ്രശ്രമങ്ങളാണ് ഇതോടെ വീണ്ടും തകർന്നടിഞ്ഞത്.
കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന പാകിസ്ഥാൻ 2023-ലാണ് ബ്രിക്സിൽ അംഗത്വത്തിനായി ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. അന്താരാഷ്ട്ര നാണയ നിധി (IMF), ലോകബാങ്ക് എന്നിവയുടെ കടുത്ത നിബന്ധനകളിൽ നിന്നുള്ള ആശ്രിതത്വം കുറയ്ക്കുക എന്നതായിരുന്നു ഇസ്ലാമാബാദിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ബ്രിക്സിന്റെ കീഴിലുള്ള ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽ (NDB) 580 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4800 കോടിയിലധികം രൂപ) ഓഹരികൾ വരെ പാകിസ്ഥാൻ വാങ്ങിയിരുന്നു. പാകിസ്ഥാൻ ഇക്കണോമിക് സർവേ പ്രകാരം ജി.ഡി.പി വളർച്ച 3.7 ശതമാനത്തിൽ മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ബദൽ വായ്പാ സ്രോതസ്സുകൾ കണ്ടെത്താൻ ബ്രിക്സ് പ്രവേശനം അനിവാര്യമാണെന്നായിരുന്നു പാക് കണക്കുകൂട്ടൽ. ബ്രിക്സിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ച 29 രാജ്യങ്ങളിൽ ഒന്നായിരുന്നു പാകിസ്ഥാൻ.
റഷ്യയുടെ അധ്യക്ഷതയിൽ കൂട്ടായ്മയുടെ വിപുലീകരണ ചർച്ചകൾ പുരോഗമിക്കുന്ന വേളയിൽ, അന്നത്തെ പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ചാണ് തങ്ങളുടെ അപേക്ഷയെക്കുറിച്ച് പരസ്യമായി പ്രഖ്യാപിച്ചത്. ബ്രിക്സിലെ ഭൂരിഭാഗം രാജ്യങ്ങളുമായും തങ്ങൾക്ക് സൗഹൃദ ബന്ധമാണുള്ളതെന്നും, അന്താരാഷ്ട്ര സഹകരണത്തിലും വികസനത്തിലും നിർണായക പങ്ക് വഹിക്കാൻ പാകിസ്ഥാന് കഴിയുമെന്നുമായിരുന്നു അവരുടെ അവകാശവാദം. കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ തടയണമെന്നും ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ നടപ്പാക്കണമെന്നും വാദിച്ചുകൊണ്ട് അന്താരാഷ്ട്ര വേദികളിൽ സ്വീകാര്യത നേടാനും പാകിസ്ഥാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു.
എന്നാൽ, സ്ഥാപകാംഗമായ ഇന്ത്യയുടെ വീറ്റോ അധികാരവും കർശന നിലപാടും പാകിസ്ഥാന്റെ പ്രതീക്ഷകളെല്ലാം അട്ടിമറിച്ചു. ഒരു പുതിയ രാജ്യത്തെ ഉൾപ്പെടുത്തണമെങ്കിൽ എല്ലാ അംഗങ്ങളുടെയും പൂർണ്ണ സമ്മതം വേണമെന്നിരിക്കെ, അതിർത്തികടന്നുള്ള ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനെ കൂട്ടായ്മയിലേക്ക് അടുപ്പിക്കാൻ ഇന്ത്യ തയ്യാറായില്ല. ഇന്ത്യയുമായുള്ള നയതന്ത്ര ഉലച്ചിലുകൾ പരിഹരിക്കാതെയും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാതെയും അന്താരാഷ്ട്ര വേദിയിൽ ഇടംപിടിക്കാമെന്ന പാകിസ്ഥാന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ശക്തമായ പ്രതിരോധം തീർക്കുകയായിരുന്നു.
2006-ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവരും പിന്നീട് 2010-ൽ ദക്ഷിണാഫ്രിക്കയും ചേർന്നാണ് ബ്രിക്സിന് അടിത്തറയിട്ടത്. തുടർന്ന് 2024-ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മ ‘ബ്രിക്സ് പ്ലസ്’ (BRICS+) ആയി വിപുലീകരിക്കുകയും ചെയ്തു. സൗദി അറേബ്യയെയും അർജന്റീനയെയും ക്ഷണിച്ചിരുന്നെങ്കിലും അർജന്റീന പിന്നീട് പിൻമാറുകയായിരുന്നു. തങ്ങൾക്കൊപ്പം വിപുലീകരണ പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയ പല രാജ്യങ്ങളും കൂട്ടായ്മയുടെ ഭാഗമായപ്പോഴും, ഇന്ത്യ ഉയർത്തിയ നയതന്ത്ര തടസ്സങ്ങൾ മറികടക്കാനാവാതെ പാകിസ്ഥാൻ ഇപ്പോഴും അപേക്ഷകരുടെ പട്ടികയിൽ മാത്രം ഒതുങ്ങുകയാണ്.








