ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ സമാധാനത്തിന് വഴിതുറക്കാൻ ഇന്ത്യയുടെ നിർണായക നയതന്ത്ര നീക്കം. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ വേദിയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും യു.എ.ഇയെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നിർണായക കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇരു രാജ്യങ്ങളും രണ്ട് തട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെ വലിയ നയതന്ത്ര വിജയമായാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ശത്രുത മാറ്റിവെച്ച് ഇരുനേതാക്കളെയും ഒരേ വേദിയിലെത്തിച്ച് സമാധാന ദൂതന്റെ റോളാണ് ഉച്ചകോടിയിൽ ഇന്ത്യ വഹിച്ചത്.
ബ്രിക്സ് വേദിയിൽ സംസാരിച്ച ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, ഏകപക്ഷീയവും മനുഷ്യത്വരഹിതവുമായ ഉപരോധങ്ങളെ ചെറുക്കാൻ കൂട്ടായ്മ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. ലോകത്ത് നീതിയുടെ ശബ്ദമാകാൻ ബ്രിക്സിന് കഴിയണം. ജനവാസ കേന്ദ്രങ്ങൾക്കും സമാധാനപരമായ ആണവ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനെതിരെ നിലകൊള്ളാൻ ബ്രിക്സ് അംഗങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കാരണം ഇത്തരം കേന്ദ്രങ്ങൾക്കെതിരായ ഏത് നീക്കവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശവും നീതിയും ഉറപ്പാക്കുക എന്നത് ആഗോള ഭരണസംവിധാനങ്ങളുടെ വിശ്വാസ്യതയ്ക്കുള്ള വലിയൊരു പരീക്ഷണമാണെന്നും ഇതിൽ ബ്രിക്സ് സജീവമായ പങ്ക് വഹിക്കണമെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
അതേസമയം, ഉച്ചകോടിയിൽ ബ്രിക്സ് രാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ച ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ പശ്ചിമേഷ്യയിലെ തുടർ സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും എല്ലാ രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും പ്രഖ്യാപനം ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്വങ്ങൾ പാലിച്ചുകൊണ്ട് സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നത് ഉറപ്പാക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ഈ മേഖലയിൽ ദീർഘകാല സമാധാനവും സുരക്ഷയും സ്ഥിരതയും കൊണ്ടുവരാൻ നയതന്ത്രത്തിലൂടെയും സംഭാഷണങ്ങളിലൂടെയും കൂടുതൽ ശ്രമങ്ങൾ നടത്താൻ ബ്രിക്സ് രാജ്യങ്ങളെ പ്രോത്സാഹിപ്പിച്ചു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പൂർണ്ണ സുരക്ഷയിലുള്ള സമാധാനപരമായ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ബോധപൂർവമായ ആക്രമണങ്ങളെയും ബ്രിക്സ് ശക്തമായി അപലപിച്ചു. സായുധ പോരാട്ടങ്ങളിൽ പോലും മനുഷ്യരെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കാതിരിക്കാൻ ആണവ സുരക്ഷ എപ്പോഴും ഉയർത്തിപ്പിടിക്കണം. ബാധകമായ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ആഗോള വ്യാപാരം, വിതരണ ശൃംഖല, ഊർജ്ജം എന്നിവ സുഗമമായി നിലനിർത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി ഊന്നിപ്പറഞ്ഞു. ഇതിനുപുറമെ, ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും തടസ്സങ്ങളില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കാനും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ നടപ്പിലാക്കാൻ എല്ലാ കക്ഷികളും തയ്യാറാകണമെന്നും ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.








