ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള ബ്രിക്സ് (BRICS) രാജ്യങ്ങളുടെ നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായി ഇറാൻ. ബ്രിക്സ് കൂട്ടായ്മയ്ക്കുള്ളിലെ വ്യാപാര ഇടപാടുകൾക്ക് അംഗരാജ്യങ്ങളുടെ സ്വന്തം കറൻസികൾ (ദേശീയ നാണയങ്ങൾ) ഉപയോഗിക്കുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്ചി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തിയ അറാക്ചി, ലോകത്തെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസവും പ്രകടിപ്പിച്ചു.
ബ്രിക്സ് രാജ്യങ്ങൾക്കായി പൊതുവായൊരു കറൻസി രൂപീകരിക്കുന്നത് സംബന്ധിച്ച് കൂട്ടായ്മയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, ഈ വിഷയം ഇപ്പോഴും സജീവ പരിഗണനയിലാണെന്ന് അറാക്ചി ചൂണ്ടിക്കാട്ടി. ഒറ്റ കറൻസി എന്ന ആശയത്തിലേക്ക് എത്തുന്നതിന് മുൻപ്, അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരം അതത് രാജ്യങ്ങളുടെ ദേശീയ കറൻസികളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ ഭൂരിഭാഗം രാജ്യങ്ങളും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ത്രിദിന ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് അറാക്ചിയും പ്രതിനിധി സംഘവും ഡൽഹിയിലെത്തിയിരിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തുകയും പശ്ചിമേഷ്യൻ പ്രതിസന്ധികളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സ്വന്തം നാണയങ്ങളിലുള്ള വ്യാപാരത്തിന് പരസ്യ പിന്തുണ നൽകിയിരുന്നു. പരിമിതമായ ചില കറൻസികളെ മാത്രം ആശ്രയിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കും എളുപ്പത്തിൽ ഇരയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് ബദലായി വൈവിധ്യമാർന്ന പേയ്‌മെന്റ് സംവിധാനങ്ങളും സാമ്പത്തിക സ്രോതസ്സുകളും കണ്ടെത്തുന്നത് ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ ആഘാതങ്ങളെ അതിജീവിക്കാൻ ബ്രിക്സ് സമ്പദ്‌വ്യവസ്ഥകൾക്ക് കരുത്തുപകരുമെന്നും അദ്ദേഹം വ്യക്തമാക്കി. കറൻസി വിനിമയത്തിലെ അപകടസാധ്യതകൾ കൈകാര്യം ചെയ്യാനും പരസ്പരമുള്ള വ്യാപാര ഇടപാടുകൾ സുഗമമാക്കാനും പുതിയ സംവിധാനങ്ങൾ അനിവാര്യമാണെന്നും ഇറാൻ പ്രസിഡൻ്റ് വ്യക്തമാക്കി.
വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയ്ക്കായി ബ്രിക്സ് രാജ്യങ്ങൾ കൂടുതൽ വിശാലമായ നെറ്റ്‌വർക്കുകൾ രൂപീകരിക്കേണ്ടതുണ്ടെന്നും പെസെഷ്കിയാൻ ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനും ഊർജ്ജ പദ്ധതികൾക്കും ധനസഹായം നൽകുന്നതിൽ ബ്രിക്സിന്റെ സ്വന്തം ന്യൂ ഡെവലപ്‌മെൻ്റ് ബാങ്കിന് (NDB) വലിയ പങ്ക് വഹിക്കാനാകും. ഇതിനായി പ്രാദേശിക കറൻസികളിൽ വായ്പകളും ഗ്യാരണ്ടികളും ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ്, ഡോളർ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇറാന്റെ ഈ പുതിയ സാമ്പത്തിക തന്ത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറുന്നത്.








