കോഴിക്കോട്: തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജനവിശ്വാസം തിരിച്ചുപിടിക്കാൻ സമഗ്രമായ തിരുത്തൽ രേഖയുമായി സിപിഎം. ചരിത്രത്തിലില്ലാത്ത വിധം നേരിടേണ്ടി വന്ന കനത്ത പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് താഴെത്തട്ടിൽ നിന്നുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രത്യേക സംഘടനാ മാർഗരേഖ കോഴിക്കോട്ട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ചു. ജനങ്ങളുമായി പാർട്ടി നേതൃത്വം വിച്ഛേദിക്കപ്പെട്ട ബന്ധം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നതാണ് രേഖയിലെ ഏറ്റവും നിർണായകമായ നിർദ്ദേശം. സാധാരണക്കാരായ ജനങ്ങളോട് പാർട്ടി നേതാക്കൾ അങ്ങേയറ്റം വിനയത്തോടെ പെരുമാറണം, അഹങ്കാരവും ധാർഷ്ട്യവും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്, സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ സ്വയം ഏറ്റെടുക്കണം എന്നിവയാണ് രേഖയിലെ പ്രധാന താക്കീതുകൾ. വീഴ്ചകൾ തിരുത്താൻ ഇനിയും വൈകിയാൽ ഇതിലും വലിയ തിരിച്ചടികൾ പാർട്ടിയെ കാത്തിരിക്കുന്നുണ്ടെന്ന തുറന്ന മുന്നറിയിപ്പും സംഘടനാ രേഖയിലുണ്ട്.
ഇന്ന് രാവിലെ പത്ത് മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സുപ്രധാന സംഘടനാ രേഖ അവതരിപ്പിച്ചത്. പുതിയ തലമുറയെയും യുവാക്കളെയും ആകർഷിക്കുന്നതിലുണ്ടായ വീഴ്ച രേഖ ശക്തമായി ചൂണ്ടിക്കാണിക്കുന്നു. യുവാക്കളെ പാർട്ടിയോട് അടുപ്പിക്കാനും പുതിയ യുവനേതൃത്വത്തെ വളർത്തിയെടുക്കാനും പ്രത്യേക ശ്രദ്ധ നൽകണം. വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങളിലെ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കുക, മതനിരപേക്ഷ നിലപാടുകൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കുക, തണുത്തുറഞ്ഞുപോയ കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും വീണ്ടും സജീവമാക്കുക എന്നിവയും പ്രധാന പരിഹാര മാർഗങ്ങളായി മുന്നോട്ടുവെക്കുന്നുണ്ട്. നേതൃത്വത്തിന്റെ ശൈലിയെയും പോരായ്മകളെയും വിട്ടുവീഴ്ചയില്ലാതെ കടന്നാക്രമിക്കുന്നതാണ് ഈ രേഖയെന്നാണ് ലഭിക്കുന്ന വിവരം.
സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായി അസാധാരണമായ ഒരു തിരുത്തൽ പ്രക്രിയയ്ക്കാണ് ഇത്തവണ സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ മേൽകമ്മിറ്റികൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കീഴ്ഘടകങ്ങളിലേക്ക് ചർച്ചയ്ക്കായി അയക്കുന്നതായിരുന്നു പാർട്ടിയുടെ പതിവ് രീതി. എന്നാൽ ഇത്തവണ വൻ പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ബ്രാഞ്ച് തലം മുതൽ താഴേത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയും, അവ ക്രോഡീകരിച്ച് മേൽഘടകങ്ങളിലേക്ക് എത്തിച്ച ശേഷമാണ് പ്രത്യേക തിരുത്തൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തുടർന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തതും പാർട്ടിയുടെ സാധാരണ അജണ്ടകളിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒൻപത് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ ഈ യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് പ്രധാനമായും ചർച്ചകളിൽ പങ്കെടുക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ ചർച്ചകളിൽ നിന്ന് മാറിനിൽക്കുമെന്നതും ശ്രദ്ധേയമായ മറ്റൊരു തീരുമാനമാണ്. കടുത്ത സ്വയംവിമർശനങ്ങളിലൂടെ ജനങ്ങളിലേക്ക് തിരിച്ചിറങ്ങി നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കുക എന്ന കഠിനമായ ദൗത്യത്തിനാണ് കോഴിക്കോട്ട് സിപിഎം തുടക്കമിടുന്നത്.












