കോഴിക്കോട്: കള്ളപ്രചാരണങ്ങളിലൂടെയും വ്യാജവാർത്തകളിലൂടെയും സിപിഎമ്മിനെ തകർക്കാനുള്ള ബോധപൂർവമായ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിക്കെതിരെ വ്യാപകമായ വ്യാജ നിർമ്മിതികളാണ് ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നത്. വിമോചന സമര കാലത്ത് രൂപപ്പെട്ട അതേ വ്യാജ നിർമ്മിതികളുടെ പുതിയ പതിപ്പാണ് ഇപ്പോഴും കേരളത്തിൽ തുടരുന്നതെന്നും കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ ഈ പ്രസ്ഥാനം തകർന്നാൽ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ആരാണ് അഭയമായി ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചു. യുഡിഎഫ് ഭരണം എന്താണെന്ന് അധികാരം കിട്ടി ചുരുങ്ങിയ നാളുകൾക്കകം തന്നെ കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ഇപ്പോൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സമഗ്രമായ ജനക്ഷേമ പദ്ധതികളെല്ലാം ഒന്നൊന്നായി അട്ടിമറിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പവർകട്ട് എന്താണെന്ന് കണ്ടിട്ടില്ലാത്ത സംസ്ഥാനത്തെ പുതുതലമുറയ്ക്ക് ഇപ്പോൾ അതിന്റെ ദുരിതം നേരിട്ട് അനുഭവിച്ച് മനസ്സിലായിക്കഴിഞ്ഞു. സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന്റെ തന്നെ നയങ്ങൾ കാരണമാകുമെന്നാണ് ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നത്. ഇതേ പോക്കാണ് പോകുന്നതെങ്കിൽ നിലപാടുകളുടെ രാജകുമാരന്റെ ‘നില’ അപ്പാടെ പാടാകുന്ന കാഴ്ചയാകും വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അന്താരാഷ്ട്ര-ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ടായിരുന്നു ജനറൽ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗം. പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധ സംഘർഷങ്ങൾ, ക്യൂബയ്ക്കെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ ഇടപെടലുകൾ, ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ എന്നിവയെല്ലാം പരാമർശിച്ച് ഒന്നേകാൽ മണിക്കൂറോളമാണ് അദ്ദേഹം പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എന്നാൽ, പാർട്ടിയെയും നേതാക്കളെയും വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി തുറന്നടിച്ചിരുന്ന വേളയിലും, തന്റെ ദീർഘമായ പ്രസംഗത്തിൽ ‘ഇ.ഡി’ എന്ന വാക്ക് പോലും ഒരിടത്തും പരാമർശിക്കാതെ എം.എ. ബേബി ഒഴിഞ്ഞുമാറിയത് രാഷ്ട്രീയ നിരീക്ഷകരിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. കള്ളപ്രചാരണങ്ങളെ മറികടന്ന് ജനങ്ങളെ അണിനിരത്തി പാർട്ടിയെ സംരക്ഷിക്കാനുള്ള ശക്തമായ കർമ്മപദ്ധതികളാണ് യോഗം ചർച്ച ചെയ്യുന്നത്.












