ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ഈ മിസൈൽ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെംഗാം, ഖെഷം ദ്വീപുകളുടെ തീരത്തുവെച്ചാണ് പ്രൊജക്റ്റൈൽ പതിച്ച് കപ്പലിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളും പ്രാദേശിക അധികൃതരും സ്ഥിരീകരിച്ചു.
യുകെയുടെ യുകെഎംടിഒ (United Kingdom Maritime Trade Operations) ഏജൻസിയും കടലിൽ കപ്പലിന് നേരെ സ്ഫോടകവസ്തു പതിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോള എണ്ണ വ്യാപാരത്തിന് ഏറ്റവും നിർണായകമായ ഹോർമുസ് കടലിടുക്കിൽ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് കപ്പൽ ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നതായി പ്രദേശവാസികളും വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തൽക്കാലം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ഗതാഗതം തടയുന്നതിന്റെ ഭാഗമായി യുഎസ് സൈന്യം പ്രദേശത്ത് സാന്നിധ്യം ശക്തമാക്കിയിരിക്കുന്ന സമയത്താണ് ഈ ആക്രമണം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയ അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.








