ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തിൽ പ്രകൃതിക്ക് മാതാവിന്റെ സ്ഥാനമാണുള്ളതെന്നും വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമായ ബദലുകളല്ല, മറിച്ച് പരസ്പരപൂരകങ്ങളാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ‘പ്രതിരോധശേഷി, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത: എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള വളർച്ചയ്ക്കായി ഭാവിയെ രൂപപ്പെടുത്തുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സമഗ്ര വികസനവും പരിസ്ഥിതിയും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇതാണ് സുസ്ഥിര വികസനത്തിന്റെ യഥാർത്ഥ അടിത്തറയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഭാവി തലമുറയോടുള്ള വലിയൊരു കടപ്പാടും ഉത്തരവാദിത്തവുമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുസ്ഥിരത ഉറപ്പാക്കാനായി ഇന്ത്യയുടെ അധ്യക്ഷതയിൽ മുന്നോട്ടുവെച്ച പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. സ്മാർട്ട് ഗ്രിഡുകൾക്കും ഊർജ്ജ സംഭരണത്തിനുമായി ‘ബ്രിക്സ് ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ്’ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധമായ ഹരിതോർജ്ജ സംവിധാനങ്ങളെ കൂടുതൽ വിശ്വസനീയവും കാര്യക്ഷമവുമാക്കാൻ ഇത് സഹായിക്കും. പരമ്പരാഗത കാർഷിക അറിവുകളെ അത്യാധുനിക ശാസ്ത്ര സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്നതിനായി അഗ്രോ-ഇക്കോളജിക്കും പുനരുൽപ്പാദന കൃഷിക്കുമുള്ള മികവിന്റെ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധ മാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിൽ പരമ്പരാഗത അറിവുകൾ പ്രധാന അടിത്തറയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത്. രോഗങ്ങളും കാലാവസ്ഥാ ദുരന്തങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും യാതൊരു അതിർത്തികളിലും ഒതുങ്ങിനിൽക്കുന്നവയല്ലെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ വെല്ലുവിളികളെ സമയബന്ധിതമായി തിരിച്ചറിഞ്ഞ് മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി പകർച്ചവ്യാധികൾ മുൻകൂട്ടി നേരിടുന്നതിനുള്ള സംയോജിത മുന്നറിയിപ്പ് സംവിധാനം, ദുരന്തനിവാരണ ഡാറ്റാ മാർഗ്ഗരേഖകൾ, വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ സഹകരണ ചട്ടക്കൂട് എന്നിവയ്ക്കും ഉച്ചകോടിയിൽ സമവായമായിട്ടുണ്ട്.
സാങ്കേതികവിദ്യയും തന്ത്രപ്രധാന ധാതുക്കളും ആയുധമാക്കരുതെന്നും അത് രാജ്യങ്ങളുടെ പൊതുവായ വളർച്ചയ്ക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. സാങ്കേതികവിദ്യ ഏവർക്കും പ്രാപ്യമാകുന്ന രീതിയിൽ സുതാര്യമായിരിക്കണം. സ്റ്റാർട്ടപ്പുകളെയും ഇൻകുബേറ്ററുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് ‘ബ്രിക്സ് ഇൻകുബേറ്റർ നെറ്റ്‌വർക്കും’, പുത്തൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ ‘ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ടും’ ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയും കർഷകരുടെ യഥാർത്ഥ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ അഗ്രികൾച്ചർ നെറ്റ്‌വർക്ക് കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും പുതിയ വിപണികളും കണ്ടെത്താൻ എംഎസ്എംഇ പോർട്ടലും നഗരങ്ങൾ തമ്മിൽ പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാൻ അർബൻ മൊബിലിറ്റി ഹബ്ബും സജ്ജമാക്കിയിട്ടുണ്ട്.
ബ്രിക്സ് കൂട്ടായ്മ വികസിപ്പിച്ചെടുക്കുന്ന സംവിധാനങ്ങളുടെ പ്രയോജനം അംഗരാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നും, അത് ഗ്ലോബൽ സൗത്തിലെ (വികസ്വര രാജ്യങ്ങൾ) സാധാരണ ജനങ്ങളിലേക്ക് കൂടി എത്തണമെന്നും മോദി ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങളുടെ ശബ്ദങ്ങൾ കേൾക്കപ്പെടുകയും അവരുടെ അനുഭവങ്ങൾ പൂർണ്ണമായും മാനിക്കപ്പെടുകയും ചെയ്യുന്നതിനാലാണ് ബ്രിക്സ് കൂട്ടായ്മയിൽ അവർക്ക് വിശ്വാസം വർദ്ധിക്കുന്നത്. വിവിധ യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയവരാണെങ്കിലും ശക്തമായ സഹകരണത്തിലൂടെ നാം ഒന്നിച്ച് ഉയരുമെന്നും മാനവരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വൈവിധ്യമാണ് നമ്മുടെ വ്യക്തിത്വം, സഹകരണമാണ് നമ്മുടെ പ്രചോദനം, നമ്മുടെ പുരോഗതി സമസ്ത മാനവരാശിക്കും പ്രയോജനപ്പെടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം പൂർത്തിയാക്കിയത്.










