അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാക്രമെന്റോയിൽ 38 കാരിയായ ഇന്ത്യൻ വംശജ ശാലിനി താക്കൂറിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. മാസങ്ങളായി ശാലിനിയെ ശല്യം ചെയ്തിരുന്ന 22 വയസ്സുകാരനായ രോഹിത് എന്ന യുവാവാണ് ക്രൂരമായ ഈ കൃത്യം ചെയ്തത്. സാക്രമെന്റോയിലെ ഒരു ഷോപ്പിംഗ് പ്ലാസയിലുള്ള ഹോട്ടലിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ശാലിനിയെ പ്രതി പിന്തുടരുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് പലതവണ വെടിവെക്കുകയുമായിരുന്നു. നിലത്തുവീണ ശാലിനിയുടെ തലയ്ക്ക് പ്രതി വീണ്ടും വെടിവെച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ലൈസൻസ് പ്ലേറ്റ് തിരിച്ചറിയുന്ന അത്യാധുനിക ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ ഹൈവേ 50-ൽ വെച്ച് പൊലീസ് ഇയാളുടെ വാഹനം വളഞ്ഞു. റോഡിൽ കാർ നിർത്തിയ പ്രതി പൊലീസിന് കീഴടങ്ങാൻ തയ്യാറാകാതെ സ്വന്തം തോക്കെടുത്ത് തലയിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാൾ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകർത്ത് ഉള്ളിൽ കടന്ന പൊലീസ് ഡ്രൈവിംഗ് സീറ്റിൽ രോഹിത് മരിച്ചുകിടക്കുന്നത് കണ്ടു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഹിത് ശാലിനിയെ നിരന്തരമായി ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങളും പൊലീസും അറിയിച്ചു. ശാലിനിയുടെ കാറിന് അടിയിൽ ലൊക്കേഷൻ അറിയാനുള്ള ആപ്പിൾ എയർ ടാഗ് ഒളിപ്പിച്ചു വെച്ചും, ടയറിലെ കാറ്റ് അഴിച്ചുവിട്ടും ഇയാൾ ശല്യം തുടർന്നുകൊണ്ടിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ശാലിനി ഇയാൾക്കെതിരെ തടയൽ ഉത്തരവ് നേടിയിരുന്നുവെങ്കിലും പ്രതി അത് ലംഘിക്കുകയായിരുന്നു. 2023-ൽ ഇന്ത്യയിൽ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ആളാണ് രോഹിതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.








