യുകെയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ പ്രവിശ്യകൾ യുകെയിൽ നിന്ന് വേർപെടുന്നതിനുള്ള ചരിത്രപരമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിടുന്നു. വെയിൽസ് തലസ്ഥാനമായ കാർഡിഫിൽ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ യുകെയുടെ ഭാഗമായി തുടരണോ എന്ന കാര്യം തീരുമാനിക്കാൻ ജനഹിതപരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിൽ മൂന്ന് പ്രദേശങ്ങളിലെയും ഭരണത്തലവന്മാർ ഒപ്പുവെക്കുമെന്ന് ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. സ്കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വീനി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ റൂൺ ആപ് അയവർത്ത്, വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ എന്നിവരാണ് നിർണ്ണായകമായ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുന്നതിനായി സ്വന്തം നിലയ്ക്ക് വോട്ടെടുപ്പ് നടത്താൻ ഈ കരാർ മൂന്ന് രാജ്യങ്ങൾക്കും അവകാശം നൽകുന്നു. ജനഹിത പരിശോധനയിൽ അനുകൂലമായാൽ യുകെയിൽ നിന്ന് വേർപ്പെട്ട് ഇവർ മൂന്ന് സ്വതന്ത്ര രാജ്യങ്ങളായി മാറും. തുടർന്ന് സ്കോട്ട്‌ലൻഡും വെയിൽസും സ്വതന്ത്ര രാജ്യങ്ങളായി യൂറോപ്യൻ യൂണിയനിൽ വീണ്ടും അംഗത്വം നേടിയേക്കുമെന്നും, വടക്കൻ അയർലൻഡ് അയർലൻഡ് റിപ്പബ്ലിക്കുമായി കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെ സ്വാഭാവികമായി ഇ.യുവിന്റെ ഭാഗമാകുമെന്നും കരുതപ്പെടുന്നു. സാമ്പത്തികം, ഊർജ്ജ മേഖല, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം, അന്താരാഷ്ട്ര സഹകരണം എന്നീ നാല് മേഖലകളിൽ മൂന്ന് രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.
അയർലൻഡ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വടക്കൻ അയർലൻഡും അയർലൻഡ് റിപ്പബ്ലിക്കും ഒന്നിക്കുന്നതിനെ പരസ്യമായി പിന്തുണച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. നിലവിൽ സ്കോട്ട്ലൻഡിൽ എസ്.എൻ.പിയും, വെയിൽസിൽ പ്ലെയ്ഡ് കംറിയും, വടക്കൻ അയർലൻഡിൽ സിൻ ഫെയ്നും പോലുള്ള സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പ്രാദേശിക പാർട്ടികളാണ് അധികാരത്തിലുള്ളത്. ചരിത്രത്തിലാദ്യമായാണ് മൂന്നിടങ്ങളിലും ഒരേ സമയം യുകെ വിരുദ്ധ ഭരണകൂടങ്ങൾ വരുന്നത്. ലണ്ടനിലെ ഭരണകൂടത്തിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർൺഹാമിനും വലിയ തിരിച്ചടിയായേക്കാവുന്ന ഈ സംഭവവികാസങ്ങളെത്തുടർന്ന്, ബ്രിട്ടനിൽ നിന്നും പിരിഞ്ഞുപോകാനുള്ള വോട്ടെടുപ്പുകൾക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ആൻഡി ബർൺഹാം.








