ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യൻ വനിതാ ടീം, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതെ വിട്ടുനിന്നതോടെ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.
കഴിഞ്ഞ വർഷം പുരുഷ ടീം സ്വീകരിച്ച അതേ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹർമൻപ്രീത് കൗറും സംഘവും ഈ തീരുമാനമെടുത്തത്. ഈ നടപടിയിലൂടെ ഏഷ്യ കപ്പ് ട്രോഫി ദാന ചടങ്ങിലെ പ്രതിസന്ധി തുടർച്ചയായ രണ്ടാം വർഷവും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. റണ്ണേഴ്സ് അപ്പായ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പത്തുവിന് നഖ്‌വി ട്രോഫി കൈമാറിയെങ്കിലും, ഇന്ത്യൻ ടീം ഇതിനകം തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു.
ഇത് നഖ്‌വിയെ വീണ്ടും വേദിയിൽ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും, അദ്ദേഹം ഉടൻ തന്നെ സ്റ്റേഡിയം വിട്ടുപോകുകയും ചെയ്തു. മത്സരത്തിന് മുമ്പും സമ്മാനദാന ചടങ്ങിനിടയിലും ആരാധകരുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് വലിയ തോതിലുള്ള പരിഹാസങ്ങളും പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിരുന്നു. “ട്രോഫി കള്ളൻ” ട്രോഫി കള്ളൻ” എന്ന മുദ്രാവാക്യങ്ങളാൽ സ്റ്റേഡിയം മുഴുവൻ നിറയുക ആയിരുന്നു. കഴിഞ്ഞ വർഷം പുരുഷന്മാരുടെ ഏഷ്യ കപ്പും ഇന്ത്യ സ്വന്തമാക്കിയെങ്കിലും നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ട്രോഫി ഇതുവരെ ഏറ്റുവാങ്ങാതെ എ.സി.സി ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക സമ്മാനമില്ലാതെയാണ് ഇന്ത്യൻ ടീം ഇത്തവണയും തങ്ങളുടെ ആഘോഷങ്ങൾ പൂർത്തിയാക്കിയത്.












