കൊച്ചി: സ്കൂൾ കാലഘട്ടത്തിലെ അപൂർവ്വവും ആർദ്രവുമായ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.പനങ്ങാട് ഗോപിനാഥമേനോൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുക്കവേയാണ് തന്നിലെ രാഷ്ട്രീയക്കാരനെയും വ്യക്തിയെയും രൂപപ്പെടുത്തിയ ബാല്യകാല അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.
അഞ്ചു കിലോമീറ്റർ അകലെയുള്ള നെട്ടൂരിലെ വീട്ടിൽ നിന്ന് നടന്ന് സ്കൂളിലേക്ക് പോയിരുന്ന കാലം അദ്ദേഹം വൈകാരികമായി ഓർത്തെടുത്തു. കൂട്ടുകാർക്കൊപ്പമുള്ള അന്നത്തെ യാത്രകളാണ് ജീവിതത്തെ അടുത്തറിയാനും സാമൂഹികസാഹചര്യങ്ങൾ കൃത്യമായി തിരിച്ചറിയാനും തന്നെ സഹായിച്ചതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.
സ്‌കൂളിലേക്കുള്ള വഴിയരികിൽ കാണുന്ന മാവുകളിലേക്ക് കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തുന്നതായിരുന്നു അന്നത്തെ പ്രധാന വിനോദം. കല്ലെറിയുമ്പോൾ ഒരിക്കലും ഉന്നം പിഴക്കാറില്ലായിരുന്നുവെന്ന് സഹപാഠികൾ ഓർമ്മിപ്പിക്കാറുണ്ട്. എറിയുന്ന കല്ല് കൃത്യമായി മാങ്ങയുടെ ഞെട്ടിൽ തന്നെ കൊള്ളുകയും മാങ്ങ താഴെ വീഴുകയും ചെയ്യുമായിരുന്നു. കുട്ടിക്കാലത്ത് കൃത്യതയോടെ കൈവരിച്ച ആ ഉന്നവും ലക്ഷ്യബോധവുമാണ് പിന്നീട് തന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ വഴിത്തിരിവായതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
മാങ്ങയുടെ ഞെട്ടിൽ തറച്ച ആ ലക്ഷ്യബോധം തന്നെയാണ് തന്നെ ഇന്ന് മുഖ്യമന്ത്രിപദം വരെയെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വായനയുടെയും സംവാദങ്ങളുടെയും വഴികളിലേക്ക് കൈപിടിച്ചുയർത്തിയ സ്വന്തം അധ്യാപകരാണ് തന്റെ എല്ലാ വളർച്ചയ്ക്കും പിന്നിലെന്ന് അദ്ദേഹം ഓർമ്മിച്ചു. തനിക്ക് ലഭിച്ച ഈ വലിയ പദവിയും അംഗീകാരവും തന്റെ ഗുരുസ്ഥാനീയർക്കുള്ള ദക്ഷിണയായി സമർപ്പിക്കുന്നുവെന്നും വി.ഡി. സതീശൻ വേദിയിൽ വ്യക്തമാക്കി.
സഹപാഠികളെയും പഴയകാല അധ്യാപകരെയും നേരിൽക്കണ്ട് ആശ്ലേഷിച്ച ചടങ്ങിൽ, വി.ഡി. സതീശന്റെ വാക്കുകൾ വലിയ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. ഓർമ്മകളുടെ തണൽമരത്തിലേക്ക് തിരികെ നടന്ന മുഖ്യമന്ത്രിയുടെ ലളിതമായ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും തരംഗമായി മാറിയിട്ടുണ്ട്.












