വൈദ്യുതി പ്രതിസന്ധിയെ ആസ്പദമാക്കി നിർമ്മിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ എ.ഐ. ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന പരാതിയെ തുടർന്നാണ് ഈ ആക്ഷേപഹാസ്യ വീഡിയോ ഒഴിവാക്കിയത്. ‘എഐ കവല’ എന്ന പേജിലൂടെ പുറത്തുവിട്ട ദൃശ്യങ്ങൾ ഇപ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമല്ലെങ്കിലും വിദേശത്തുള്ളവർക്ക് കാണാനാകും.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ പുറത്തുവന്ന ഈ ആനിമേഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി മുൻപ് കൗതുകത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയോടെ സംഗീതവും നൃത്തവുമെല്ലാം എ.ഐ.യിലൂടെ പുനർസൃഷ്ടിക്കാൻ സാധിക്കുമെന്നും, താൻ നൃത്തം ചെയ്യുന്ന രീതിയിലുള്ള ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടുപോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ചലച്ചിത്ര താരം മോഹൻലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രി വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ ഡാൻസ് ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നതെന്നും, സാങ്കേതികവിദ്യയുടെ ഇത്തരം പുതിയ പരീക്ഷണങ്ങളെ എങ്ങനെ നിയമപരമായി നോക്കിക്കാണണം എന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു









