തിരുവനന്തപുരം: ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചർച്ചകൾക്കപ്പുറം ഇന്ത്യയുടെ ജീവിക്കുന്ന സംസ്കാരവും വൈവിധ്യവും നേരിട്ടറിയാൻ കേരളത്തിലെത്തി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാർ. ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമായി എത്തിയ 36 വ്ലോഗർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. ഇവർ കേരളത്തിന്റെ തനത് സംസ്കാരവും ഭക്ഷണവും ദൈനംദിന ജീവിതവും ക്യാമറകളിൽ പകർത്തി ലോകമെമ്പാടുമുള്ള തങ്ങളുടെ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിലേക്ക് എത്തിക്കുകയാണ്.
സന്ദർശനത്തിന്റെ ഭാഗമായി സംഘം കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സന്ദർശിച്ചു. പരമ്പരാഗത കലാരൂപങ്ങളും കരകൗശല വിദ്യകളും നേരിൽ കണ്ട സംഘം, തദ്ദേശീയരായ കലാകാരന്മാരുമായി ആശയവിനിമയം നടത്തുകയും തങ്ങളുടെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഊഷ്മളമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കേരളത്തിന്റെ സംസ്കാരവും ഭക്ഷണവും മികച്ച അനുഭവമാണ് നൽകിയതെന്നും ഇവർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
സൗദി അറേബ്യയിൽ താമസിക്കുന്ന ഈജിപ്ത് സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ ഈമാൻ തന്റെ രണ്ടാമത്തെ കേരള സന്ദർശനമാണിതെന്നും, ഇവിടുത്തെ സംസ്കാരം അതിശയകരമാണെന്നും വ്യക്തമാക്കി. ഓണക്കാലത്തെ പരമ്പരാഗത സദ്യയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നും അവർ പറഞ്ഞു. കേരളത്തിൽ ലഭിച്ച വൻ സ്വീകരണത്തിൽ താൻ വിസ്മയിച്ചുപോയെന്ന് ചൈനയിൽ നിന്നുള്ള ജാമി പ്രതികരിച്ചു. 32 കൂട്ടം വിഭവങ്ങളടങ്ങിയ പരമ്പരാഗത സദ്യ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ലഭിച്ച ഈ സ്വീകരണത്തെക്കുറിച്ച് തന്റെ ചൈനീസ് സുഹൃത്തുക്കളെ അറിയിക്കാൻ വീഡിയോകൾ തയ്യാറാക്കുകയാണെന്നും ജാമി കൂട്ടിച്ചേർത്തു. വാഴയിലയിൽ ഭക്ഷണം കഴിച്ചതിന്റെ മനോഹരമായ അനുഭവമാണ് മലേഷ്യയിൽ നിന്നുള്ള ഷാ പങ്കുവെച്ചത്. ജനങ്ങളുടെ സ്നേഹവും അതിഥി സൽക്കാരവും ഏറെ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു.
നൈജീരിയൻ വിഭവങ്ങളുമായി കേരളത്തിലെ ഭക്ഷണത്തിന് വലിയ സാമ്യമുണ്ടെന്നും, ജനങ്ങളുമായുള്ള ഊഷ്മളമായ ഇടപെടൽ താൻ നൈജീരിയയിലാണെന്ന തോന്നലുണ്ടാക്കിയെന്നും അബ്ദുൾ ഹഫീസ് പറഞ്ഞു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സംസ്കാരം വ്യത്യസ്തവും മനോഹരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാറൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ സിനിമകൾ കണ്ട് ഹിന്ദി പഠിച്ച തനിക്ക് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് എത്യോപ്യയിൽ നിന്നുള്ള കാസിം മക്ക വ്യക്തമാക്കി.
കസാക്കിസ്ഥാനിൽ നിന്നുള്ള സുൽത്താൻ, കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്റെ അനുഭവം പങ്കുവെച്ച നൈജീരിയക്കാരി റഹീന മുഹമ്മദ് എന്നിവരും തങ്ങളുടെ മികച്ച അനുഭവങ്ങൾ വാചാലരായി. ഇന്ത്യയെക്കുറിച്ചുള്ള തന്റെ മുൻധാരണകൾ തിരുത്തിയെഴുതിയെന്ന് ഉഗാണ്ടയിൽ നിന്നുള്ള ഡെറിക് സന്യോന്യ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ച് തെറ്റായ ചിത്രമാണ് പലരും നൽകിയിരുന്നതെന്നും, എന്നാൽ ഇവിടുത്തെ ജനങ്ങളും അവരുടെ മുഖത്തെ ചിരിയും ആതിഥ്യമര്യാദയും സമാനതകളില്ലാത്തതാണെന്നും ഡെറിക് കൂട്ടിച്ചേർത്തു. ബ്രിക്സ് ഉച്ചകോടിയിലൂടെ ലോക രാജ്യങ്ങൾ സമാധാനത്തിനും ഐക്യത്തിനുമായി ഒന്നിക്കുന്നതിന്റെ സന്തോഷവും ഈ യുവസംഘം പ്രകടിപ്പിച്ചു.











