ന്യൂഡൽഹി: ലോകത്തെ ഒട്ടുമിക്ക ഭാഷകളും പഠിക്കാൻ നാം തയ്യാറാകണമെന്നും എന്നാൽ അതൊരിക്കലും മാതൃഭാഷയെ മറന്നുകൊണ്ടാകരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷയോട് അപകർഷതാബോധം തോന്നുന്നതിനേക്കാൾ വലിയ പാപം വേറെയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തെ ഹിന്ദി ദിനത്തോടനുബന്ധിച്ച് (Hindi Diwas) ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വവും സംസ്കാരവും സംരക്ഷിക്കുന്നതിൽ മാതൃഭാഷയ്ക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്ന് അദ്ദേഹം തന്റെ വീഡിയോ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
1949 സെപ്റ്റംബർ 14-നാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. എന്നാൽ രാജ്യം രാഷ്ട്രീയമായി സ്വാതന്ത്ര്യം നേടിയപ്പോഴും ഭാഷ, സംസ്കാരം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അരികുവത്കരിക്കപ്പെടുന്ന വിരോധാഭാസത്തിനാണ് പിന്നീടുള്ള കാലം സാക്ഷ്യം വഹിച്ചതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കൊളോണിയൽ മനോഭാവത്തിൽ നിന്ന് പൂർണ്ണമായും പുറത്തുകടക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ പ്രസംഗം ഓർമ്മിപ്പിച്ച അദ്ദേഹം, ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഭാഷയ്ക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന് വ്യക്തമാക്കി.
രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്ന് മാറ്റിയതും, കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്ക് പകരമായി ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ പുതിയ നിയമങ്ങൾ കൊണ്ടുവന്നതും കേവലം പേരുകൾ മാറ്റൽ മാത്രമല്ല, രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. മാതാപിതാക്കൾ എപ്പോഴും കുട്ടികളോട് മാതൃഭാഷയിൽ തന്നെ ആശയവിനിമയം നടത്താൻ ശ്രദ്ധിക്കണം. സ്വന്തം ഭാഷ സംസാരിക്കുന്നത് ഒരു കുറവായി കാണുന്നതാണ് ഏറ്റവും വലിയ അപകർഷതാബോധം. നമ്മെ നമ്മുടെ അമ്മയോടും, മണ്ണോടും, ചരിത്രത്തോടും, സംസ്കാരത്തോടും വിളക്കിച്ചേർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് മാതൃഭാഷയെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.
വൈവിധ്യമാർന്ന ഭാഷാ-സാംസ്കാരിക സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഹിന്ദി വഹിക്കുന്ന പങ്ക് എടുത്തുകാട്ടാനാണ് എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി രാജ്യമെമ്പാടും ആഘോഷിക്കുന്നത്. ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷയായി 1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്.











