പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോരിനിടയിലാണ് സർക്കാരിന്റെ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളായി ആകെ 726 പേരെ നിയമിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ മന്ത്രിമാർ മാറുന്നതിന് അനുസരിച്ച് ഇടയ്ക്ക് പുനർനിയമിക്കപ്പെട്ട 61 പേരുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ നിയമനം 787 ആയി ഉയരുമെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. മുൻ സർക്കാരുകളുടെ കാലത്തും സമാനമായ രീതികൾ തുടർന്നിരുന്നുവെങ്കിലും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളും ഇതുവഴിയുള്ള ആനുകൂല്യങ്ങളും മുൻപും വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
നിയമനങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ കണക്കുകളും നിലവിലെ സ്ഥിതിയും തമ്മിലുള്ള താരതമ്യങ്ങളും ചർച്ചയാകുന്നുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ മാത്രം 44 പേരെ പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചിരുന്നു. ഇതിൽ ശാസ്ത്ര ഉപദേഷ്ടാവായി പ്രവർത്തിച്ച എം.സി. ദത്തൻ ശമ്പളം വാങ്ങാതെയാണ് സേവനം അനുഷ്ഠിച്ചത്. ഇതിനുപുറമെ, പ്രതിവർഷം 84 ലക്ഷത്തോളം രൂപ ചെലവഴിച്ച് 12 അംഗ സോഷ്യൽ മീഡിയ വിഭാഗത്തെയും അന്നത്തെ സർക്കാർ നിയമിച്ചിരുന്നു. ഒരേ സമയം ഇത്രയധികം പേർ ജോലി ചെയ്തിട്ടില്ലെന്നും, സർക്കാരിന്റെ കാലാവധിക്കിടയിൽ പലരും മാറുകയും പകരം പുതിയ ആളുകൾ ചുമതലയേൽക്കുകയുമാണ് ചെയ്തതെന്നുമാണ് ഇതിന് മറുപടിയായി ഉയരുന്ന വാദം. എങ്കിലും ഈ കണക്കുകൾ മുൻനിർത്തി ഇരു നേതാക്കൾക്കും പാർട്ടികൾക്കുമിടയിൽ വാദപ്രതിവാദങ്ങൾ കനക്കുകയാണ്.








