മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിനുള്ള വ്യക്തമായ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്നും, വിദേശത്തേക്ക് ഹവാല മാർഗ്ഗത്തിലൂടെ പണം കടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ പി.എ. മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും കേന്ദ്ര ഏജൻസി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ലഭിച്ച ഇരുപത്തിയഞ്ച് പേജുള്ള റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. റിയാസിന്റെ ഓഫീസിലെ ജീവനക്കാരും അടുത്ത സുഹൃത്തുക്കളും ഈ ഇടപാടുകളിൽ പങ്കാളികളായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിദേശത്തേക്ക് ഫണ്ട് മാറ്റുന്നത് ഏകോപിപ്പിക്കുന്നതിനായി പ്രത്യേക വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നുവെന്നും, ഇതിൽ മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ഈ ഗ്രൂപ്പിൽ ഉൾപ്പെട്ട ചിലരുടെ പേരുകളും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട സംശയകരമായ വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. ദുബായിൽ പുതിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ബിനാമി കമ്പനികളും തുടങ്ങുന്നതിന്റെ ഭാഗമായാണ് വിദേശത്തേക്ക് പണം എത്തിച്ചതെന്നും, ഇതിനായി ഇവർ ദുബായ് സന്ദർശനം നടത്തിയിരുന്നുവെന്നും ഏജൻസി ആരോപിക്കുന്നു.
തുടർച്ചയായ റെയ്ഡുകളുടെ ഭാഗമായി പിടിച്ചെടുത്ത ഡയറിക്കുറിപ്പുകളും രേഖകളും തന്റേത് തന്നെയാണ് എന്ന് വീണ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം താമസിച്ചിരുന്ന സ്ഥലത്തുൾപ്പെടെ നടത്തിയ പരിശോധനകളിലാണ് ഈ തെളിവുകൾ കണ്ടെടുത്തത്. സാമ്പത്തിക ഇടപാടുകളെ സാധൂകരിക്കുന്ന ബാങ്ക് രേഖകളും ഡിജിറ്റൽ തെളിവുകളും വാട്സാപ്പ് സന്ദേശങ്ങളും ഉൾപ്പെടെയുള്ളവ സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ഉയർന്ന തലത്തിലുള്ള നിയമോപദേശങ്ങളും പരിശോധനകളും പുരോഗമിക്കുകയാണ്.








