നയപരമായ പരിഷ്കാരങ്ങളും സ്വകാര്യ നിക്ഷേപങ്ങളുടെ വർദ്ധനവും സ്റ്റാർട്ടപ്പ് രംഗത്തെ സജീവതയും മുൻനിർത്തി ഇന്ത്യയുടെ ബഹിരാകാശ മേഖല വൻ വളർച്ചയിലേക്ക് കുതിക്കുന്നതായി പുതിയ റിപ്പോർട്ട്. നിലവിൽ 0.81 ലക്ഷം കോടി രൂപ (840 കോടി ഡോളർ) വിപണി മൂല്യമുള്ള ഈ മേഖല, 2033-ഓടെ 4.22 ലക്ഷം കോടി രൂപയായും (44 ബില്യൺ ഡോളർ) അതായത് അഞ്ച് മടങ്ങിലധികമായും വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവ് കുറഞ്ഞ ബഹിരാകാശ സേവനങ്ങൾക്കായുള്ള ആഗോളതലത്തിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നുണ്ട്.
ഭൂ നിരീക്ഷണം, ഉപഗ്രഹ ആശയവിനിമയം, പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് തുടങ്ങിയ മേഖലകളിലായി ഇരുനൂറിലധികം ഉപയോഗ കേസുകളാണ് പുതിയ റിപ്പോർട്ടിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, ദുരന്ത നിവാരണം, നഗരാസൂത്രണം, ധനകാര്യ സേവനങ്ങൾ, മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ടെലികോം, പ്രതിരോധം തുടങ്ങി നിരവധി മേഖലകൾക്ക് കരുത്ത് പകരുന്നതാണ് ഈ ബഹിരാകാശ ആപ്ലിക്കേഷനുകൾ. സാറ്റലൈറ്റ് ഡാറ്റയെ കൃത്യമായ തീരുമാനങ്ങൾക്കായുള്ള വിവരങ്ങളായും പ്രവർത്തന ഉപകരണങ്ങളായും മാറ്റിക്കൊണ്ട് പ്രാരംഘട്ട പദ്ധതികളെ വലിയ തോതിലുള്ള വിന്യാസങ്ങളിലേക്ക് എത്തിക്കുന്നതിലാണ് ഏറ്റവും വലിയ സാമ്പത്തിക അവസരങ്ങളുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ ബഹിരാകാശ കഥ ഇപ്പോൾ ഏറെ ആവേശകരമായ ഒരു വഴിത്തിരിവിലാണെന്ന് ഇ.വൈ. ഇന്ത്യയുടെ എയ്‌റോസ്പേസ് ആൻഡ് ഡിഫൻസ് സെക്ടർ ബിസിനസ് കൺസൾട്ടിംഗ് പാർട്ണർ കമാൻഡർ ഗൗതം നന്ദ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകൂടി വർഷങ്ങളായി അർത്ഥവത്തായ നയപരമായ പരിഷ്കാരങ്ങളും ശക്തമായ വ്യവസായ പങ്കാളിത്തവും ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും ഈ മേഖലയെ പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ബഹിരാകാശ ശേഷിയെ ദൈനംദിന ജീവിതത്തിലെ സ്വാധീനമാക്കി മാറ്റുന്നതായിരിക്കും വളർച്ചയുടെ അടുത്ത ഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാറ്റലൈറ്റ് നിർമ്മാണം, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, ഏവിയോണിക്സ്, സെൻസറുകൾ, സ്പേസ് ഗ്രേഡ് ഇലക്ട്രോണിക്സ്, ടെസ്റ്റിംഗ് ഫെസിലിറ്റികൾ എന്നിവയിൽ സാങ്കേതിക ശേഷി വളർത്തിയെടുക്കുന്നത് ആഭ്യന്തര വിതരണ ശൃംഖലയെയും വ്യാവസായിക വളർച്ചയെയും ശക്തിപ്പെടുത്തുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലളിതമായ അനുമതികൾ, കൃത്യസമയത്തുള്ള സ്പെക്ട്രം ലഭ്യത, കയറ്റുമതി സുഗമമാക്കൽ, മൂലധന ലഭ്യത ഉറപ്പാക്കൽ എന്നിവയിലൂടെ നവീകരണവും വാണിജ്യവൽക്കരണവും കൂടുതൽ വേഗത്തിലാകുന്നുണ്ട്. ഉൽപ്പാദനം, ലോഞ്ച് സിസ്റ്റങ്ങൾ, ഡൗൺസ്ട്രീം ആപ്ലിക്കേഷനുകൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ വ്യവസായ പങ്കാളിത്തത്തിന് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലേക്കാണ് ഇന്ത്യയുടെ ബഹിരാകാശ മേഖല പ്രവേശിക്കുന്നതെന്ന് സി.ഐ.ഐ. നാഷണൽ കമ്മിറ്റി ഓൺ സ്പേസ് ചെയർമാൻ മല്ലവരപ്പ് അപ്പാറാവുവും പ്രതികരിച്ചു.








