രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ 2025-ൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വൻതോതിൽ വർദ്ധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ 863 ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കഴിഞ്ഞ വർഷം പടിഞ്ഞാറൻ അതിർത്തിയിൽ റിപ്പോർട്ട് ചെയ്തത്. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഒൻപതും പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ 854-ഉം സംഭവങ്ങളാണ് ഉണ്ടായത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജാമറുകളും സ്പൂഫറുകളും ഫലപ്രദമായി വിന്യവിച്ചതിലൂടെ അതിർത്തിയിലെ ഡ്രോൺ ഭീഷണി വലിയൊരു പരിധി വരെ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് സാധിച്ചിട്ടുണ്ട്.
അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ആകെ 237 ഡ്രോണുകളാണ് ഇന്ത്യൻ സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തിയത്. ഇതിൽ അഞ്ചെണ്ണം ആയുധങ്ങളും സ്ഫോടക വസ്തുക്കളും വഹിച്ചവയായിരുന്നുവെങ്കിൽ, 72 എണ്ണം മയക്കുമരുന്നുകളും, ശേഷിക്കുന്ന 160 എണ്ണം യാതൊരുവിധ ലോഡുകളുമില്ലാത്തവയുമായിരുന്നു. പാകിസ്ഥാന്റെ പഞ്ചാബ് ഭാഗത്തുനിന്നാണ് കൂടുതൽ നുഴഞ്ഞുകയറ്റങ്ങളും ഉണ്ടായിട്ടുള്ളത്. ഹെറോയിൻ ശേഖരവും എ.കെ.-സീരീസ് തോക്കുകളും പിസ്റ്റളുകളും അതിർത്തി കടത്തിവിടാനാണ് ഇവ പ്രധാനമായും ഉപയോഗിച്ചത്. അമൃത് ലേസർ, തർൺ തരാൻ, ഫിറോസ്പൂർ, ശ്രീ ഗംഗാനഗർ എന്നീ സെക്ടറുകളിൽ ബി.എസ്.എഫും ഇന്ത്യൻ സൈന്യവും സംയുക്തമായി നടപ്പിലാക്കിയ പ്രതിരോധ സംവിധാനങ്ങളാണ് ഭൂരിഭാഗം ഡ്രോണുകളെയും ആകാശത്തുവെച്ചുതന്നെ തകർത്തെറിഞ്ഞത്. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഡി-4 സംവിധാനവും തദ്ദേശീയ ജാമറുകളും ലോറോസ് ക്യാമറകളും ഇതിനായി നിർണ്ണായക പങ്കുവഹിച്ചു.
അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ സേനയുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ മൂലം പ്രദേശത്തെ അക്രമ സംഭവങ്ങൾ ഗണ്യമായി കുറയുകയും, പ്രതിഷേധങ്ങളും കല്ലേറ് സംഭവങ്ങളും പൂർണ്ണമായി ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ, 26 സാധാരണക്കാരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ നിർണ്ണായക സൈനിക നീക്കങ്ങളും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി മെയ് 7-ന് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 100 ഭീകരരെയെങ്കിലും വധിക്കാൻ സാധിച്ചിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നാല് ദിവസത്തോളം നീണ്ടുനിന്ന സംഘർഷമാണ് ഉണ്ടായത്. ഒടുവിൽ മെയ് 10-ന് ഹോട്ട്‌ലൈൻ വഴി ധാരണയിലെത്തിയതിനെ തുടർന്നാണ് ആ സംഘർഷാവസ്ഥ അവസാനിച്ചത്.








