ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ബ്രിക്സ് ഉച്ചകോടിയിലേക്കും ഉഭയകക്ഷി സന്ദർശനത്തിനുമായി രണ്ട് വ്യത്യസ്ത ഔദ്യോഗിക ക്ഷണങ്ങൾ നൽകിയിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യ. ബ്രിക്സ് ഉച്ചകോടിയിലേക്കുള്ള ക്ഷണം ബംഗ്ലാദേശിന് ലഭിച്ചത് ബിംസ്റ്റെക് (BIMSTEC) അധ്യക്ഷ പദവിയുടെ അടിസ്ഥാനത്തിലാണെന്നും, അല്ലാതെ റഹ്മാന് മാത്രമുള്ള വ്യക്തിഗത ക്ഷണമായിരുന്നില്ലെന്നും ധാക്കയിലെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്തെത്തിയത്.
ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ഇന്ത്യയിലേക്ക് ഉഭയകക്ഷി സന്ദർശനത്തിനായി ഔദ്യോഗികമായി ക്ഷണം അയച്ചിരുന്നുവെന്നും, പിന്നീട് ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയിലാണ് ബ്രിക്സ് ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും വിദേശകാര്യ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി. അങ്ങനെ രണ്ട് ക്ഷണങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബംഗ്ലാദേശ് അധ്യക്ഷത വഹിക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ താരിഖ് റഹ്മാൻ ഡൽഹിയിൽ എത്തിയിരുന്നില്ല. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ രീതിയിൽ പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ബ്രിക്സ് ഉച്ചകോടി ഒഴിവാക്കിയതെന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറിന്റെ പ്രതികരണം.
മൾട്ടി ലാറ്ററൽ വേദികളേക്കാൾ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ തീയതികളിൽ താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശനം നടക്കുമെന്നും, ഇതിനായി ധൃതിപിടിച്ചുള്ള നീക്കങ്ങളില്ലെന്നും ധാക്ക അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷമുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഭാവി നിർണായകമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും ഈ നയതന്ത്ര പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്.











