ഐപിഎൽ ഒത്തുുകളി വിവാദവുമായി ബന്ധപ്പെട്ട 100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയോട് ഒക്ടോബർ 9-നകം നിലപാട് അറിയിക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ജി സമ്പത്ത് കുമാർ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ഗോവിന്ദരാജൻ തിലകവതി അധ്യക്ഷയായ ബെഞ്ചിന്റെ ഈ ഉത്തരവ്. ധോണിയുടെ മൊഴിയെടുക്കുന്ന നടപടികൾ മുഴുവനായി വീഡിയോയിൽ പകർത്തി അതിന്റെ പകർപ്പ് നൽകണമെന്നും ഈ പ്രക്രിയ നിരീക്ഷിക്കാൻ ഒരു ജുഡീഷ്യൽ ഓഫീസറെ നിയമിക്കണമെന്നുമാണ് സമ്പത്ത് കുമാറിന്റെ പ്രധാന ആവശ്യം. ധോണി പ്രശസ്തനായ വ്യക്തിയായതുകൊണ്ട് അഞ്ചുനക്ഷത്ര ഹോട്ടലുകളിലോ സ്വകാര്യ കെട്ടിടങ്ങളിലോ വെച്ച് മൊഴിയെടുക്കരുതെന്നും കോടതി പരിസരത്തോ സർക്കാർ കെട്ടിടത്തിലോ വെച്ച് മാത്രമേ നടപടികൾ നടക്കാവൂ എന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
2013-ലെ ഐപിഎൽ സീസണിൽ നടന്ന വാതുവെപ്പ് വിവാദത്തിൽ ധോണിക്ക് പങ്കുണ്ടെന്ന് സ്വകാര്യ ചാനൽ ചർച്ചയിൽ ആരോപിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ പേരിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സമ്പത്ത് കുമാറിനും ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തിനുമെതിരെ 2014-ൽ ധോണി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിൽ തെളിവായി ഹാജരാക്കിയ സിഡികളുടെ വിവർത്തനത്തിനും ടൈപ്പിംഗിനുമായി 10 ലക്ഷം രൂപ അടയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ധോണിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
നിലവിൽ ധോണിയുടെ മൊഴിയെടുക്കാൻ മദ്രാസ് ഹൈക്കോടതി ഒരു അഡ്വക്കറ്റ് കമ്മീഷണറെ നിയമിച്ചിട്ടുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ ചില മുൻ ഉത്തരവുകൾ മുൻനിർത്തിയാണ് മുഴുവൻ നടപടികളും ക്യാമറയിൽ പകർത്തി ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് സമ്പത്ത് കുമാർ ആവശ്യപ്പെടുന്നത്. സമ്പത്ത് കുമാറിന്റെ ഹർജിയിൽ ധോണി നൽകുന്ന മറുപടി കേസിൻറെ തുടർനടപടികളിൽ നിർണ്ണായകമാകും.








