രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വർദ്ധനവും നേരിടുന്ന പാകിസ്താൻ സർക്കാരുദ്യോഗസ്ഥർക്കായി കടുത്ത ചിലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനങ്ങൾ എടുത്തത്. ഇതനുസരിച്ച് അടുത്ത മൂന്ന് മാസത്തേക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ നടക്കുന്ന അത്യാവശ്യ പരിപാടികളിൽ അതാത് രാജ്യങ്ങളിലെ പാകിസ്താൻ സ്ഥാനപതിമാർ പങ്കെടുക്കും. അഥവാ ഒഴിവാക്കാനാകാത്ത യാത്രകൾക്ക് അനുമതി നൽകിയാലും ഉദ്യോഗസ്ഥർ ഇക്കണോമി ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ചിലവുകളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐടി ഉപകരണങ്ങൾ ഒഴികെയുള്ള മറ്റ് ആഡംബര വസ്തുക്കളുടെ വാങ്ങലും വിലക്കി. സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം 50 ശതമാനമായി വെട്ടിച്ചുരുക്കി. സൈന്യം, ക്രമസമാധാന പാലനം, അത്യാവശ്യ സേവനങ്ങൾ എന്നിവ നടത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. ഔദ്യോഗിക ചടങ്ങുകളിലെ സൽക്കാരങ്ങളും അനാവശ്യ സമ്മേളനങ്ങളും ഒഴിവാക്കാനും യോഗങ്ങൾക്ക് ടെലികോൺഫറൻസിങ് സംവിധാനം ഉപയോഗിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഗോളതലത്തിലെ പ്രതിസന്ധികളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും കാരണം രാജ്യത്ത് പെട്രോൾ, ഡീസൽ വില ഗണ്യമായി ഉയർന്നതാണ് ഈ അടിയന്തര നടപടികൾക്ക് കാരണം. വരും മാസങ്ങളിൽ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി വിപണികളും മാളുകളും നേരത്തെ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ എല്ലാ മന്ത്രാലയങ്ങളും ചിലവുകൾ അഞ്ച് ശതമാനം വരെ കുറയ്ക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഇതിലൂടെ സർക്കാരിന്റെ ഭാരിച്ച സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.








