തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തെ ചൊല്ലി രാഷ്ട്രീയ വടംവലിയും വിവാദങ്ങളും കനക്കുന്നു. സർക്കാരിന്റെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റ ഒഴിവാക്കി, കോടികൾ വിലമതിക്കുന്ന സ്വകാര്യ വ്യക്തിയുടെ റെയ്ഞ്ച് റോവർ കാറിലാണ് മന്ത്രി സഞ്ചരിക്കുന്നത് എന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നത്.
വിവാദം കൊഴുത്തതോടെ വിഷയത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി തന്നെ രംഗത്തെത്തിയിരുന്നു. സർക്കാരിൽ നിന്ന് അനുവദിച്ച ഇന്നോവ ക്രിസ്റ്റ നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അത് യോഗ്യമല്ലെന്നുമാണ് മന്ത്രി നൽകിയ മറുപടി. അതിനാൽ താൻ ഉപയോഗിക്കുന്നത് ഒരു സുഹൃത്തിന്റെ വാഹനമാണെന്നും യാത്രയ്ക്കായി സർക്കാർ ഫണ്ടിൽ നിന്ന് തുക കൈപ്പറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മന്ത്രിയുടെ വിശദീകരണത്തോടെ വിവാദം കൂടുതൽ രൂക്ഷമാകുകയാണ് ചെയ്തത്. സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിന് പിന്നിൽ വഴിവിട്ട കാര്യങ്ങൾ ചെയ്തു കൊടുക്കാനുള്ള ഉപകാരസ്മരണയാണോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. മുൻ മന്ത്രി കെ.ടി. ജലീൽ അടക്കമുള്ള നേതാക്കൾ കടുത്ത ഭാഷയിലാണ് ഈ നടപടിയെ വിമർശിച്ചത്. ‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ ഇത്തരം ആഡംബര കാറുകളിൽ നടക്കുന്നത്’ എന്ന തരത്തിലുള്ള രാഷ്ട്രീയ പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതോടെ, വരും ദിവസങ്ങളിൽ സംഭവം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.












