റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം കനത്ത തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ഇന്ത്യയും ചൈനയും. ദേശീയ താൽപ്പര്യങ്ങൾക്കും പൗരന്മാരുടെ ഊർജ്ജ സുരക്ഷയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്നും ഇന്ത്യ തുറന്നടിച്ചു. അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന ഇന്ത്യയുടെ ശക്തമായ നിലപാടിന് പിന്തുണയുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബില്ല് യുഎസ് കോൺഗ്രസ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര യുഎസ് തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം അമേരിക്കയിലുള്ളതിന്റെ പത്തിലൊന്ന് മാത്രമാണെന്നും, അതിനാൽ കൂടുതൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ ഇന്ത്യക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 51 ശതമാനവും (ഏകദേശം 70,000 കോടി രൂപ) റഷ്യയിൽ നിന്നായിരുന്നു.
അമേരിക്കയുടെ ഈ ഏകപക്ഷീയമായ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനായി അടുത്ത ആഴ്ച ന്യൂയോർക്കിലെത്തുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കും. പിന്നീട് നടക്കുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശന വേളയിലും ഇന്ത്യ തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കും. തങ്ങൾക്ക് ആവശ്യമായ എണ്ണ എവിടെ നിന്ന് വാങ്ങണം എന്ന് നിർദ്ദേശിക്കാൻ മറ്റ് രാജ്യങ്ങൾക്ക് അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. അതേസമയം, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ സമ്മർദ്ദ തന്ത്രങ്ങളെ പിന്തുണയ്ക്കുമെന്നാണ് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നത്.












