ന്യൂഡൽഹിയിൽ നടന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൽ പരിസ്ഥിതി വിദഗ്ധരും സുപ്രീം കോടതി ജഡ്ജിമാരും നിയമ വിദഗ്ധരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യം ലോകത്തോടൊപ്പം ചേർന്ന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണെന്നും നമ്മുടെ വികസനം വേഗതയേറിയതും സുസ്ഥിരവുമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ബഹിർഗമനം ആഗോള ശരാശരിയുടെ പകുതിയിൽ താഴെയാണെന്നും എന്നാൽ വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജി20 രാജ്യങ്ങളിൽ പാരീസ് പ്രതിബദ്ധതകൾ കാലാവധിക്ക് മുൻപ് തന്നെ പൂർത്തീകരിച്ച ഏക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യത്തിന്റെ കാറ്റ് വഴിയുള്ള ഊർജ്ജ ശേഷി മൂന്നിരട്ടിയായി വർദ്ധിച്ചതായും ജലവൈദ്യുത ശേഷിയും ഗണ്യമായി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
ആണവോർജ്ജ ഉൽപ്പാദനത്തിനായി രാജ്യം വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പരിസ്ഥിതിയെക്കുറിച്ച് വലിയ പ്രഭാഷണങ്ങൾ നടത്തുന്ന ചിലർ ഇത് തടയാൻ കോടതികളെ സമീപിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘പി എം സൂര്യഘർ മുഫ്ത് ബിജലി യോജന’യിലൂടെ അഞ്ച് ദശലക്ഷത്തിലധികം വീടുകളിൽ റൂഫ് ടോപ്പ് സോളാർ പാനലുകൾ സ്ഥാപിച്ചതായും, ക്ലീൻ മൊബിലിറ്റിയുടെയും ഗ്രീൻ ഹൈഡ്രജന്റെയും മേഖലകളിൽ രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.









