ഊർജ്ജ പ്രതിസന്ധിയും ഇന്ധന വിലക്കയറ്റവും നേരിടുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ സർക്കാർ പുതിയ കാർബൺ ലഘുീകരണവും ഊർജ്ജ സംരക്ഷണവുമായുള്ള കർശനമായ മിതവ്യയ നടപടികൾ പ്രഖ്യാപിച്ചു. ഔദ്യോഗിക വാഹങ്ങളുടെ ഇന്ധന ഉപയോഗത്തിൽ മൂന്ന് മാസത്തേക്ക് 50 ശതമാനം വെട്ടിക്കുറയ്ക്കാനും, സർക്കാർ ആവശ്യങ്ങൾക്കായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താനും പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു.
ഐ.ടി. ഉപകരണങ്ങൾ ഒഴികെയുള്ള മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെ വാങ്ങലും, അത്യാവശ്യ ഘട്ടങ്ങളിലൊഴികെയുള്ള ഉദ്യോഗസ്ഥരുടെ വിദേശ യാത്രകളും മൂന്ന് മാസത്തേക്ക് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. സർക്കാർ ചെലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക യോഗങ്ങൾ പരമാവധി വീഡിയോ കോൺഫറൻസിങ് വഴി നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, രാജ്യത്തുടനീളമുള്ള വിവാഹ ചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും ഒരു വിഭവം മാത്രം വിളമ്പണമെന്നും സർക്കാർ ഉത്തരവിലുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽ.എൻ.ജി.) വിതരണത്തിലുണ്ടായ തടസ്സങ്ങളും ഇന്ധന വില വർദ്ധനവുമാണ് പുതിയ നടപടികൾക്ക് കാരണം. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 384.34 രൂപയായും ഹൈ സ്പീഡ് ഡീസൽ വില 415.83 രൂപയായും ഉയർന്നിട്ടുണ്ട്. അതേസമയം, സാധാരണക്കാരായ ഇരുചക്ര വാഹന ഉടമകൾക്കും ഓട്ടോ, ചെറിയ കാർ ഉടമകൾക്കും ആശ്വാസമായി ലിറ്ററിന് 100 രൂപയുടെ സബ്‌സിഡി നൽകുന്ന ഇന്ധന ആശ്വാസ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഊർജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന പാകിസ്ഥാൻ, നിലവിലെ സാമ്പത്തിക സമ്മർദ്ദങ്ങളെയും ഊർജ്ജ ലഭ്യതക്കുറവിനെയും നേരിടാനാണ് ഈ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.









