അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യരക്ഷയ്ക്കായി സന്നദ്ധപ്രവർത്തകരെ അണിനിരത്തുന്നതിന്റെ ഭാഗമായി ടെഹ്‌റാനിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. സർക്കാർ സംഘടിപ്പിച്ച ജൻഫദ അഥവാ ‘സെക്രിഫൈസ് ഫോർ ഇറാന്റെ’ ഭാഗമായി ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിൽ അണിനിരന്നത്. പരിമിതമായ സൈനിക പരിശീലനം നേടി രാജ്യത്തെ പ്രതിരോധിക്കാൻ സന്നദ്ധരാകാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ റാലി.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ സർക്കാർ അനുകൂല പ്രകടനങ്ങളിലൊന്നാണിത്. യു.എസ്. ഉപരോധങ്ങളും തുറമുഖങ്ങളിലെ നാവിക ഉപരോധവും കാരണം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസ നേരിടുന്നതിനിടയിൽ ദേശീയ ഐക്യം പ്രകടിപ്പിക്കാനാണ് ഇറാൻ നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെഹ്‌റാനിലെ പ്രകടനത്തിൽ സൈനിക വേഷം ധരിച്ചും ഇറാനിയൻ പതാകകൾ ഏന്തിയുമെത്തിയ ജനങ്ങൾ പങ്കെടുത്തു. ഇതിനിടയിൽ റിവല്യൂഷണറി ഗാർഡിന്റെ വനിതാ അംഗങ്ങൾ തോക്കുകളുമായി ട്രക്ക് മൗണ്ടഡ് മെഷീൻ ഗണ്ണുകൾക്ക് സമീപം നിലയുറപ്പിച്ചിരുന്നതും ശ്രദ്ധേയമായി.
ആൾട്ടർനേറ്റീവ് സെക്യൂരിറ്റി ലെയർ ആയി പ്രവർത്തിക്കാൻ ആറ് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ടെഹ്‌റാൻ ഐ.ആർ.ജി.സി. മേധാവി ജനറൽ ഹസൻ ഹസൻസാദെ വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ആളുകൾ പരിശീലനത്തിന് വിധേയരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് റാലിയിൽ പങ്കെടുത്ത മാർഷിയ അഫാഗി എന്ന യുവതി വ്യക്തമാക്കി. വിദേശ സൈനിക സമ്മർദ്ദങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പ്രകടനം, സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തവും പൊതുജനങ്ങളെ സുരക്ഷാ സംവിധാനങ്ങളിലേക്ക് ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ കഴിവും വിളിച്ചോതുന്നതായിരുന്നു.











