പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സര്‍ക്കാരിനേയും വിജിലന്‍സിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസ് എടുക്കാത്തതിനാലാണ് ഹൈക്കോടതി സര്‍ക്കാരിനേയും വിജിലന്‍സിനേയും വിമര്‍ശിച്ചത്. എംഡി പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ്ങ് മാനേജര്‍ ജി. വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മലബാര്‍ സിമന്റ്സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മുന്‍ എം.ഡി. എം. സുന്ദരമൂര്‍ത്തി, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ എം.ഡി. വി.എം. രാധാകൃഷ്ണന്, ആര്‍ക്ക് വുഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ കുറ്റം ചെയ്തതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മലബാര്‍ സിമന്റ്സിലെ ഇപ്പോഴത്തെ എം.ഡി. കെ. പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് കണ്ടു. ഇടപാടുകളില്‍ ഇളവ് നല്‍കിയും മറ്റും 2.7 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്.
2015-ലായിരുന്നു ത്വരിതാന്വേഷണം. മലബാര്‍ സിമന്റ്സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുന്നില്‍ കുമ്പിടുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണോ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമെന്ന് വ്യക്തമല്ല. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍ സംഭവത്തില്‍ സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം ലഭിച്ചാലുടന്‍ പാലക്കാട് യൂണിറ്റാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ജോയ് കൈതാരം സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെമാല്‍പാഷ ഒരാഴ്ചകയ്ക്കകം കേസെടുക്കണമെന്ന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ നേരിട്ടെത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ലളിതകുമാരി കേസിലെ നിര്‍ദേശം പാലിക്കാത്തതിന്റെ നിയമവശം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഗൗരവമുള്ള കുറ്റം കണ്ടാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിക്ക് കാക്കേണ്ടതില്ലെന്നാണ് ലളിതകുമാരി കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതിയുടെ നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ ലംഘിച്ചതിന്റെ ഉദാഹരണമാണ് ഈ കേസ്.
Discussion about this post