തിരുവനന്തപുരം: ഛത്തീസ്ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന് നാട് ഇന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കും. ആര്‍.വിഷ്ണുവിന്‍റെ ഭൗതികദേഹം നാട്ടിൽ എത്തിച്ചു. രാത്രി ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഭൗതികദേഹത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ ആദരം അർപ്പിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
ഭൗതികദേഹം പുലർച്ചയോടെ താന്നിമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. പത്ത് മണിവരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംങ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനമുണ്ടാകും. 12 മണിക്കാണ് സംസ്കാരം.
കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ കുഴി ബോംബ് സ്‌ഫോടനത്തിലാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. വിഷ്ണുവിന്റെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. പുതിയ വീട് കാണാനായി അടുത്തമാസം 15 ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിഷ്ണു .
കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കുന്നതിനിടെ റേഞ്ച് ഇല്ലാത്തതിനാൽ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചതാണ്. അതിനു ശേഷമറിയുന്നത് മരണ വാർത്തയാണെന്ന് സഹോദരൻ പറഞ്ഞു.












