ഡല്‍ഹി: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതായി സമ്മതിക്കാത്ത പാകിസ്ഥാന് കള്ളപ്രചരണം തുടരുന്നതിനിടയില്‍ ആക്രമണം സാക്ഷ്യപ്പെടുത്തിക്കൊണ്ട് പാക് അധീന കശ്മീരില്‍ ലഷ്ക്കര്‍ ക്യാമ്പിന് സമീപമുള്ള ദൃക്സാക്ഷികള്‍ രംഗത്ത്. മിന്നലാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വാദം വ്യാജമാണെന്ന പാക് പ്രചാരണം നടക്കുന്നതിനിടെയാണ് ദൃക്സാക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ആക്രമണം നടന്ന ദിവസം മൃതദേഹങ്ങളുമായി പാക്സേനയുടെ ട്രക്ക് പോകുന്നത് കണ്ടെന്നും ലഷ്ക്കര്‍ ക്യാമ്പായി ഉപയോഗിച്ച മൂന്ന് നില കെട്ടിടം തകര്‍ന്നെന്നും ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം നല്കുന്ന ഇസ്ലാമികയോഗങ്ങള് നടന്നെന്നുമാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.
പാക് അധീന കശ്മീരില്‍ നിന്നുള്ള അഞ്ചു പേരെ ഉദ്ധരിച്ച് ഒരു ഇന്ത്യന്‍ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്. അന്ന് ഉച്ചയ്ക്ക് പള്ളികളിലെ പ്രാര്‍ത്ഥനകളിലും പ്രഭാഷണങ്ങളിലും ഇന്ത്യന്‍ ആക്രമണം നടന്നതായും പ്രതികാരം ചെയ്യണമെന്ന് പറയുന്നത് കേട്ടതായും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. പാക് അധീന കശ്മീരില്‍ തീവ്രവാദി താവളത്തിലേക്ക് കടന്നു ചെന്ന് ഏഴ് ക്യാമ്പുകള്‍ തകര്‍ത്തതായും 40 പേരെ കൊലപ്പെടുത്തിയതായുമായിരുന്നു ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടത്.
എന്നാല്‍ മിന്നലാക്രമണം ആയിരുന്നില്ല അതെന്നും സാധാരണ സൈനിക ഏറ്റുമുട്ടല്‍ മാത്രമായിരുന്നെന്നുമാണ് പാകിസ്ഥാന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ പോസ്റ്റായ കുപ്വാരയിലെ ഗുലാബിന് സമീപമുള്ള നിയന്ത്രണരേഖയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ചേരിപ്രദേശമായ ദുദ്ധിനാള് സന്ദര്‍ശിച്ച രണ്ടു പേര് ലഷ്ക്കര്‍ തീവ്രവാദ ക്യാമ്പായി ഉപയോഗിച്ചിരുന്ന അല്‍ ഹാവി പാലത്തിന് കുറുകേയുള്ള കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ അവസാന ദൗത്യം ഇവിടെയായിരുന്നു. ഇവിടെ കൂറ്റന്‍ സ്ഫോടനം നടന്നതായും വെടിവെയ്പ്പിന്റെ ശബ്ദം കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നുണ്ട്.
Discussion about this post